പാലക്കാട്: ചിറ്റൂർ എക്സൈസ് റേയ്ഞ്ചിന് കീഴിലുള്ള വിവിധ തോപ്പുകളിൽ നടത്തിയ പരിശോധനയിൽ മൂന്ന് കേസുകളിലായി 880 ലിറ്റർ പഴകിയ കള്ള് പിടികൂടി.
ചിറ്റൂർ എക്സൈസ് റേയ്ഞ്ചും എറണാകുളത്തുനിന്നുള്ള സ്പെഷ്യൽ സ്കോഡും നടത്തിയ പരിശോധനയിലാണ് കള്ള് പിടികൂടിയത്. എരുത്തേമ്പതി മലയാണ്ടി കൗണ്ടന്നൂർ, പട്ടഞ്ചേരി പഞ്ചായത്തിലെ കന്നിമാരി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ ആറാം മൈൽ എന്നിവിടങ്ങളിലെ തോപ്പിൽനിന്നുമാണ് കള്ള് കണ്ടെടുത്തത്.
കഴിഞ്ഞദിവസം രാവിലെയാണ് എരുത്തേമ്പതി മലയാണ്ടി കൗണ്ടന്നൂരിലെ തോപ്പിൽ വിവിധ ബാരലുകളിലായി സൂക്ഷിച്ച 480 ലിറ്റർ പഴകിയ കള്ള് പിടികൂടുന്നത്.
സംഭവത്തിൽ തോപ്പുടമയായ കോഴിപ്പാറ വഴുക്കപ്പാറ പി. ബാലസുബ്രഹ്മണ്യൻ, ലൈസൻസിയായ വടക്കേവിള അയത്തിൽ വീട്ടിൽ ബി. ഹരിലാൽ എന്നിവർക്കെതിരേ
എക്സൈസ് കേസെടുത്തു. തുടർന്ന് കന്നിമാരിയിലെ തോപ്പിൽ നടത്തിയ പരിശോധനയിൽ 30 ലീറ്റർ കള്ളും പിടികൂടി.
ഈ തോപ്പിനു കള്ളുചെത്താനുള്ള പെർമിറ്റ് ഇല്ലാത്തതാണെന്നും കഴിഞ്ഞ 25 ദിവസമായി തോപ്പിലെ തെങ്ങുകളിൽനിന്ന് കള്ള് ചെത്തിയിറക്കിയതായും ഉദ്യോഗസ്‌ഥർ കണ്ടെത്തി. സംഭവത്തിൽ തോപ്പുടമ കുപ്പുസ്വാമി കൗണ്ടറുടെ മകൻ രവീന്ദ്രൻ, തോട്ടത്തിൽ കള്ള് ചെത്തുന്ന വിനോദ് എന്നിവർക്കെതിരേ കേസെടുത്തു. രാത്രി എക്സൈസ് ഐബി സംഘവും റേയ്ഞ്ച് സംഘവും ചേർന്നു നടത്തിയ പരിശോധനയിൽ കൊഴിഞ്ഞാമ്പാറ ആറാംമൈലിലെ തോപ്പിൽ സൂക്ഷിച്ച നിലയിൽ 400 ലിറ്റർ പഴകിയ കള്ളും എക്സൈസ് കണ്ടെടുത്തു.
ബാരലുകളിലായാണു പഴകിയ കള്ള് സൂക്ഷിച്ചിരുന്നത്.എക്സൈസ് സംഘം സ്ഥലത്തെത്തിയിരുന്ന സമയത്ത് തോപ്പിൽ ആരും ഇല്ലായിരുന്നു. അതിനാൽ തോപ്പുടമയായ കോഴിപ്പതി ആറാംമൈൽ പഴണിസ്വാമി കൗണ്ടർക്കെതിരേ കേസെടുത്തിട്ടുണ്ട്. കാര്യമായി ചെത്ത് നടത്തുന്ന തോപ്പല്ല ഇതെന്നും കള്ള് ചെത്തുന്നതുമായി ബന്ധപ്പെട്ടുള്ള വ്യക്തമായ രേഖകൾ തോപ്പിനില്ലെന്നും എക്സൈസ് അധികൃതർ അറിയിച്ചു.






