കോട്ടയം: കോട്ടയം തിരുവാതുക്കൽ ദമ്പതികളുടെ ഇരട്ടക്കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ദമ്പതികളുടെ മൃതദേഹങ്ങള്‍ വിവസ്ത്രമായ നിലയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. വിജയകുമാറിനെ വീട്ടിലെ ഹാളിലും മീരയുടെ മൃതദേഹം അകത്തെ മുറിയിലുമാണ് കണ്ടത്. ആക്രമിക്കാന്‍ ഉപയോഗിച്ച കോടാലി വീട്ടിൽ നിന്ന് കണ്ടെത്തി.
അതേസമയം വീട്ടിലെ നായയെ അവശനിലയിൽ പൊലീസ് കണ്ടെത്തി. വീടിന്റെ പിന്നിലെ വാതിൽ തകർത്ത നിലയിലായിരുന്നു. അമ്മിക്കല്ല് ഉപയോഗിച്ചാണ് വാതിൽ തകർത്തത്. മുഖത്ത് ആയുധം കൊണ്ടുള്ള മുറിവുകളുണ്ട്.
മുൻപ് ഇവരുടെ വീട്ടിൽ ജോലി ചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളിയെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. കുറച്ച് നാളു മുൻപ് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിലുളള വ്യക്തിവെെരാഗ്യമാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.






