ചെന്നൈ: മദ്യശാലകളുടെ വാർഷിക ലൈസൻസ് ഫീസും മദ്യത്തിന്റെ എക്സൈസ് തീരുവയും വർധിപ്പിക്കാനൊരുങ്ങി പുതുച്ചേരി സർക്കാർ. ഇത് നടപ്പിലാകുന്നതോടെ മാഹിയിലെ മദ്യത്തിന്റെ വിലയിൽ വർധനവുണ്ടാകും. വില ഏതാണ്ട് ഇരട്ടിയാക്കാനാണ് പുതുച്ചേരി മന്ത്രിസഭയുടെ തീരുമാനം. ലഫ്റ്റനന്റ് ഗവർണർ ഒപ്പുവെക്കുന്നതോടെ ഇത് പ്രാബല്യത്തിൽ വരും. ഇതോടെ പുതുച്ചേരി, മാഹി, കാരൈയ്ക്കൽ, യാനം എന്നിവിടങ്ങളിൽ മദ്യവില ഗണ്യമായി ഉയരും. കൂടാതെ വാഹനങ്ങളുടെയും ഭൂമിയുടെയും രജിസ്‌ട്രേഷൻ ഫീസും ഉയരും.
തീരുവ വർധനയ്ക്കനുസരിച്ച് മദ്യവില ഏതു തരത്തിൽ വർധിപ്പിക്കണമെന്ന് മദ്യക്കമ്പനികളും വിൽപ്പന ശാലകളുമാണ് തീരുമാനിക്കുന്നത്. ഒമ്പതു വർഷത്തിനു ശേഷമാണ് പുതുച്ചേരിയിൽ എക്സൈസ് തീരുവ വർധിപ്പിക്കുന്നതെന്നും ഇത് നിലവിൽ വന്നാലും മാറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചു കുറവായിരിക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.
ഈ വർഷത്തെ ബജറ്റിൽ പുതുച്ചേരിയിൽ അവതരിപ്പിച്ച സാമൂഹിക ക്ഷേമപദ്ധതികൾക്ക് പണം കണ്ടെത്തുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രി എൻ. രംഗസാമിയുടെ എഐഎൻആർസി-ബിജെപി സർക്കാർ തീരുവകൾ കൂട്ടുന്നത്. തീരുവകൾ വർധിപ്പിച്ചതിലൂടെ 300 കോടി രൂപ അധികം കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.






