മലപ്പുറം: കാക്കിയൂരാൻ ഒരുങ്ങി ഇന്ത്യൻ ഫുട്ബോൾ താരം ഐ എം വിജയൻ. 56ാം പിറന്നാൾ ദിനത്തിലാണ് 38 വർഷം നീണ്ട സേവനത്തിനൊടുവിൽ വിജയൻ കാക്കിക്കുപ്പായം അഴിക്കുന്നത്. ഈ മാസം അവസാനത്തോടെ അദ്ദേഹത്തിന്റെ സർവീസ് കാലാവധിയും പൂർത്തിയാകും.18ാം വയസിലാണ് ഐഎം വിജയൻ അതിഥി താരമായി പൊലീസിലെത്തുന്നത്. മലപ്പുറത്ത് എംഎസ്പി അസി. കമാൻഡന്റ് പദവിയിൽ നിന്നാണ് താരം കൂടിയായ വിജയന്റെ പടിയിറക്കം. 18 ആം വയസിൽ കോൺസ്റ്റബിളായാണ് ഇദ്ദേഹം ജോലിയിൽ പ്രവേശിച്ചത് പിന്നീട് 1991ൽ പൊലീസ് വിട്ട് കൊൽക്കത്ത മോഹൻ ബഗാനിലേക്ക് പോയി .
അടുത്ത വർഷം സേനയിൽ തിരിച്ചെത്തി . പിന്നീട് 93 ൽ വീണ്ടും പൊലീസ് വിട്ട വിജയൻ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, ജെസിടി, എഫ്സി കൊച്ചിൽ, ചർച്ചിൽ ബ്രദേഴ്സ് ക്ലബുകൾക്കായി കളിച്ചു. 12 വർഷമാണ് ഇന്ത്യൻ ടീമിലെ നിറ സാന്നിധ്യമായി ഇദ്ദേഹം തിളങ്ങിയത് . ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായും ഏറെക്കാലം ഇദ്ദേഹം നിന്നിട്ടുണ്ട് . 2006ൽ ഈസ്റ്റ് ബംഗാളിൽ കളിക്കവെ പ്രൊഫഷണൽ ഫുട്ബോളിൽ നിന്നു വിരമിച്ചു. പിന്നീട് എഎസ്ഐ ആയി വീണ്ടും കേരള പൊലീസിൽ എത്തി. 2002ൽ അർജുന അവർഡും ഈ വർഷം പത്മശ്രീ നൽകിയും രാജ്യം ഐ എം വിജയൻ ആദരവ് നൽകിയിരുന്നു.






