തിരുവനന്തപുരം: തിരുവനന്തപുരത്ത് മോഷണക്കുറ്റം ചുമത്തി ദളിത് യുവതിയെ സ്റ്റേഷനിൽ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. കന്‍റോണ്‍മെന്‍റ് എ സി പിക്കാണ് അന്വേഷണ ചുമുതല നൽകിയിരിക്കുന്നത്. അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കുവാൻ ഡിജിപി നിർദ്ദേശിച്ചു.
കഴിഞ്ഞ 23നാണ് നെടുമങ്ങാട് സ്വദേശി ബിന്ദുവിനോട് പേരൂർക്കട പോലീസ് ക്രൂരത കാട്ടിയത്. ബിന്ദു ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണമാല കാണാതെയായിരുന്നു. തുടർന്ന് വീട്ടുകാരുടെ പരാതിയിൽ ബിന്ദുവിനെ സ്റ്റേഷനിൽ വിളിപ്പിച്ചു. ‘മാലയെവിടെടീ’ എന്ന് ചോദിച്ച് ചീത്ത പറഞ്ഞുവെന്നും വിവസ്ത്രയാക്കി പരിശോധന നടത്തിയെന്നും അടിക്കാൻ വന്നുവെന്നും ബിന്ദു ആരോപിച്ചിരുന്നു.
മക്കളെ കേസിൽ കുടുക്കുമെന്ന്പറഞ്ഞു ഭീഷണിപ്പെടുത്തി. അടുത്ത ദിവസം മാല കാണാതായ വീട്ടിലെ അമ്മയും മകളും തന്നെ വിളിച്ച് കേസില്ല എന്നും വെറുതെ വിടുകയാണെന്നും പറഞ്ഞു. അപ്പോഴും ഈ മാല കിട്ടി എന്ന് തന്നോട് പറഞ്ഞിരുന്നില്ല എന്നും യുവതി പറഞ്ഞു.
എല്ലാ പോലീസുകാരും തന്നെ കള്ളിയാക്കാനാണ് ശ്രമിച്ചത്. ഏജൻസി വഴിയാണ് ബിന്ദുവിന് ജോലി ലഭിച്ചിരുന്നത്. ഈ പ്രശ്നം കാരണം മറ്റ് ജോലികൾ കിട്ടാൻ ബുദ്ധിമുട്ടാകുന്നുവെന്നും ബിന്ദു പറഞ്ഞു.






