കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച വിദേശ കറൻസികളൂമായി യുവതി പിടിയിൽ. വ്യാഴാഴ്ച രാത്രി ദുബൈ വിമാനത്തിൽ പോകാനെത്തിയ മുവാറ്റുപുഴ സ്വദേശി ഗീതുവിന്റെ ബാഗിൽ നിന്നുമാണ് 44 ലക്ഷം ഇന്ത്യൻ കറൻസിയുടെ മൂല്യം വരുന്ന സൗദി റിയാലുകൾ പിടിച്ചടുത്തത്.
രഹസ്യ വിവരത്തെ തുടർന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആൻറ് കസ്റ്റംസ് ചീഫ് കമ്മീഷണർ എസ്.കെ. റഹ്‌മാന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. വിദേശ കറൻസി എവിടെ നിന്നും ലഭിച്ചതാണെന്നും ആർക്ക് കൈമാറാനാണ് ലക്ഷ്യമിട്ടിരുന്നത് എന്നത് സംബന്ധിച്ചുള്ള വിശദമായ അന്വേഷണം ആരംഭിച്ചു. ചെക്ക് ഇൻ ബാഗേജിനകത്ത് അലുമിനിയം ഫോയിൽ പാളികൾക്കുള്ളിൽ അതിവിദഗ്ധമായാണ് കറൻസികൾ ഒളിപ്പിച്ചിരുന്നത്. ഓരോ പാക്കറ്റിലും 100 സൗദി കറന്‍സി വീതമാണ് ഉണ്ടായിരുന്നത്.കസ്റ്റംസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അടുത്തകാലത്ത് വിദേശത്തു നിന്നു വന്‍തോതില്‍ ഹൈബ്രിഡ് കഞ്ചാവു പോലുള്ള ലഹരി വസ്തുക്കള്‍ കൊച്ചിയിലേക്ക് എത്തുന്നുണ്ട്. ഇതിന്റെ വില ആയിട്ടാണ് വിദേശ കറന്‍സി കടത്തുന്നതെന്ന് സൂചന നിലവിലുണ്ട്. ഇക്കഴിഞ്ഞ 2ന് ഇടപ്പള്ളി സ്വദേശി ജയകുമാര്‍ 42 ലക്ഷം രൂപയുടെ അമേരിക്കന്‍ ഡോളറുമായി പിടിയിലായിരുന്നു.






