തൃശൂർ: കടലിൽ മരണത്തെ മുഖ മുഖം കണ്ട അച്ഛനും മക്കളും. അഴീക്കോട് മുണ്ടയ്ക്കൽ ബീച്ചിൽ സമ്മർ ഫെസ്റ്റ് കാണാൻ എത്തിയ യുവാവിനെയും മക്കളുമാണ് അപകടത്തിപെട്ടത്.തക്ക സമയം തീരദേശ പൊലീസിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് മൂന്നുപേരെയും രക്ഷിക്കാനായത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം.
കടൽത്തീരത്ത് നിൽക്കുകയായിരുന്ന അച്ഛന്റെയും മക്കളുടെയും അടുക്കൽ പൊടുന്നനെ കൂറ്റൻ തിരമാലയടിക്കുകയായിരുന്നു. തുടർന്ന് 3 പേരും കടലിൽ വീണു. യുവാവ് കുഞ്ഞിനെയുമെടുത്തു ഉടൻ എഴുന്നേറ്റു. എന്നാൽ, മൂത്ത കുട്ടി തിരയിൽപ്പെട്ടു. ഉടൻ കുഞ്ഞിനെയുമെടുത്തു മൂത്ത മകളെ രക്ഷിക്കാൻ യുവാവ് കടലിൽ ചാടി. ഇതോടെ മൂന്നു പേരും തിരയിൽ പെട്ടു.
ഈ സമയം ഗ്രേഡ് എസ്ഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബീച്ചിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. അപകടം കണ്ട എഎസ്ഐ സിന്ധു ജോസഫ് മറ്റു പൊലീസുകാരുടെ ശ്രദ്ധയിൽ പെടുത്തി. ഉടൻ കോസ്റ്റൽ വാർഡൻ ജോൺസൺ ആന്റണി കടലിലേക്ക് എടുത്തുചാടി അപകടത്തിൽ പെട്ടവരുടെ അടുത്തെത്തി. പിറകെ സീനിയർ സിപിഒ ശരത് ബാബു, അനിൽ, സിപിഒ അൻസൽ എന്നിവർ ചേർന്നു രക്ഷാപ്രവർത്തനം നടത്തി അച്ഛനെയും മക്കളെയും കരയിൽ എത്തിച്ചു.






