പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സ്പിരിറ്റ്’. ഇപ്പോൾ ചിത്രത്തെക്കുറിച്ച് പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ട് ‘സ്പിരിറ്റി’ല്‍നിന്ന് നടി ദീപിക പദുക്കോണ്‍ പുറത്ത് എന്നതാണ്. ദീപിക മുന്നോട്ടുവെച്ച ഡിമാന്‍ഡുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് സംവിധായകന്‍ തന്നെയാണ് അവരെ ഒഴിവാക്കാനുള്ള തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുഞ്ഞിന് ജന്മം നല്‍കിയ ശേഷം കുറച്ചുകാലമായി സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന ദീപികയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്ന ചിത്രമാണ് സ്പിരിറ്റ്.
ദിവസം എട്ടുമണിക്കൂര്‍ ജോലിസമയം, ചിത്രത്തിന്റെ ലാഭവിഹിതം, ഉയര്‍ന്ന പ്രതിഫലം തുടങ്ങിയ ഡിമാന്‍ഡുകളാണ് ദീപിക മുന്നോട്ടുവെച്ചതെന്നാണ് സൂചന. തെലുങ്കില്‍ സംഭാഷണം പറയാന്‍ ദീപിക വിസ്സമതിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എട്ടുമണിക്കൂര്‍ ജോലി എന്ന ആവശ്യം അംഗീകരിച്ചുകഴിഞ്ഞാല്‍ ഫലത്തില്‍ ദിവസം ചിത്രീകരണത്തിന് ആറ് മണിക്കൂര്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത് തങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ചാണ് ദീപികയെ ചിത്രത്തില്‍നിന്ന് ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
തന്റെ കരിയറിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം ദീപികയ്ക്ക് ലഭിക്കാനിരുന്ന ചിത്രമാണ് ‘സ്പിരിറ്റെ’ന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 20 കോടിയാണ് ദീപികയ്ക്ക് ചിത്രത്തില്‍ പ്രതിഫലം എന്നായിരുന്നു സൂചന. എന്നാല്‍, ഡിമാന്‍ഡുകള്‍ അംഗീകരിക്കാന്‍ കഴിയാതെ വന്നതോടെ സംവിധായകന്‍ തന്നെ നടിയെ മാറ്റാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. പകരം നായികയെ തേടാനൊരുങ്ങുകയാണ് സന്ദീപ് റെഡ്ഡി വാംഗ.
ദീപികയുടെ ഗര്‍ഭകാലം കണക്കിലെടുത്തായിരുന്നു ‘സ്പിരിറ്റി’ന്റെ ചിത്രീകരണം നീണ്ടുപോയത്. 2024 അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനായിരുന്നു പ്രാഥമിക ആലോചന. എന്നാല്‍, ഡേറ്റ് പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ദീപിക വേഷം നിരാകരിച്ചിരുന്നു. പിന്നീട് ദീപികയ്ക്കുകൂടി സൗകര്യപ്രദമാകും വിധം ചിത്രീകരണം നീട്ടിവെച്ചു. തുടര്‍ന്നാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ അവര്‍ തയ്യാറായത്.






