ആലപ്പുഴ: വേടനെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി. വേടന്‍ വളരെ ഭംഗിയായി പാടുന്നുണ്ട്. മോശം പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഹിന്ദു ഐക്യവേദിയുടെ നിലപാട് വിവരക്കേടാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. വേടന്റെ വേദികളില്‍ എന്തുകൊണ്ട് സ്ഥിരം പ്രശ്‌നങ്ങളുണ്ടാകുന്നു എന്ന് പരിശോധിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
പാലക്കാട് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയായിരുന്നു വേടനെതിരെ കെ പി ശശികല അധിക്ഷേപ പരാമര്‍ശം നടത്തിയത്. വേടന്റെ തുണിയില്ലാച്ചാട്ടങ്ങള്‍ക്ക് മുന്‍പില്‍ സമാജം അപമാനിക്കപ്പെടുകയാണെന്നായിരുന്നു ശശികലയുടെ പ്രതികരണം. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് തനതായ എത്ര കലാരൂപങ്ങളുണ്ടെന്നും റാപ്പ് സംഗീതമാണോ അവരുടെ തനതായ കലാരൂപമെന്നും ശശികല ചോദിച്ചിരുന്നു.
ആര്‍എസ്എസ് മുഖപത്രമായ കേസരി വാരികയുടെ മുഖ്യപത്രാധിപര്‍ എന്‍ ആര്‍ മധുവും അധിക്ഷേപം നടത്തിയിരുന്നു. വേടന്റെ പാട്ടുകള്‍ ജാതിഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നായിരുന്നു മധുവിന്റെ പരാമര്‍ശം. വളര്‍ന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെയ്ക്കുന്ന കലാഭാസമാണ് വേടന്‍ നടത്തുന്നതെന്നും വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്നം കാണുന്ന സ്പോണ്‍സര്‍മാരുണ്ടെന്നും മധു പറഞ്ഞിരുന്നു. അതേസമയം സംഭവത്തിൽ പ്രതികരണവുമായി വേടൻ രംഗത്തെത്തിയിരുന്നു. നിങ്ങള്‍ ഇതൊക്കെ ചെയ്താല്‍ മതിയെന്ന സംഘപരിവാറിന്റെ ധാര്‍ഷ്ട്യമാണെന്നും താന്‍ റാപ്പ് പാടുന്നത് തുടരുമെന്നുമായിരുന്നു വേടൻ പറഞ്ഞു.




