കന്നഡ ഭാഷ വിവാദത്തിൽ നടൻ കമൽ ഹസനെതിരെ ഒന്നിച്ച് കോൺഗ്രസ്സും ബിജെപിയും. തന്റെ പുതിയ ചിത്രമായ തഗ് ലൈഫിന്റെ പ്രോമോഷനിടെയാണ് താരം കന്നഡ തമിഴിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് അവകാശപ്പെട്ടത് . ഇതാണ് പിന്നീട് വിവാദങ്ങൾക്ക് വഴി വെച്ചത്.കമലിന്റ ഈ പ്രസ്താവനയ്ക്ക് പിന്നാലെ തന്നെ ബിജെപി നേതാവ് ആർ അശോക കമൽ ഹസ്സനെ “മാനസിക രോഗി” എന്ന് വിളിക്കുകയും അദ്ദേഹത്തിന്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നും കന്നഡ ഭാഷയുടെ സാംസ്കാരിക സ്വത്വത്തെ അപമാനിക്കുന്നതാണെന്നും ആരോപിച്ചു. കൂടാതെ കർണാടകയിൽ കമൽഹാസന്റെ എല്ലാ സിനിമകളും ബഹിഷ്‌കരിക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായും അല്ലാത്തപക്ഷം അദ്ദേഹം ഒരു മാനസിക രോഗിയെപ്പോലെ പെരുമാറുന്നത് തുടരും എന്നും അശോക പറഞ്ഞു.
അതേസമയം സാംസ്കാരിക പ്രവർത്തകർ ഉൾപ്പടെ നിരവധി പേരെയാണ് ഇദ്ദേഹത്തിന്റ ഈ പ്രസ്താവന രോഷം കൊള്ളിച്ചത്. മറ്റൊരു ഭാഷയോട് “അനാദരവ്” കാണിക്കുന്നത് “സംസ്കാരശൂന്യമായ പെരുമാറ്റം” ആണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബി വൈ വിജയേന്ദ്ര കമൽ ഹാസന്റെ പരാമർശത്തെ തുടർന്ന് കുറിച്ചിരുന്നു. കൂടാതെ തമിഴ്‌നാട് ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജനും വിവാദത്തോട് പ്രതികരിച്ചിരുന്നു . താൻ അഭിമാനിയായ ഒരു തമിഴനും ഇന്ത്യക്കാരിയുമാണ്. ഭാഷകളെക്കുറിച്ച് നമ്മുടെ അഭിപ്രായം പ്രകടിപ്പിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കണം. വിവാദപരമായിരിക്കരുത്, ക്രിയാത്മകമായിരിക്കണം. ഡിഎംകെയെ പ്രീണിപ്പിക്കാൻ കമൽഹാസൻ മറ്റ് ഭാഷകളെ വിമർശിക്കുന്നു, എന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടത്.






