ഗൂഡല്ലൂർ: നീലഗിരി ജില്ലയിൽ വീടുകൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ അന്തർ സംസ്ഥാന മോഷ്ടാക്കളെ ദേവർഷോല പോലീസ് പിടികൂടി. കണ്ണൂർ ആലക്കോട് സ്വദേശി മുഹമ്മദ് (46), വയനാട് കമ്പളക്കാട് സ്വദേശി ജോസ് (72) എന്നിവരാണ് അറസ്റ്റിലായത്. നീലഗിരി ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ചേരമ്പാടി, ദേവർഷോല പ്രദേശങ്ങളിലെ കോരഞ്ചാൽ, പൊൻവയൽ എന്നിവിടങ്ങളിലായി നടന്ന മോഷണങ്ങളാണ് പോലീസ് അന്വേഷിച്ചത്.
മാർച്ചിൽ ഒമ്പത് വീടുകൾ കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നിരുന്നു. ചില വീടുകളിൽ നിന്ന് സ്വർണവും ആയിരക്കണക്കിന് രൂപയും നഷ്ടപ്പെട്ടിരുന്നു. മറ്റു ചില വീടുകളിൽ മോഷണശ്രമവും നടന്നിരുന്നു. പ്രതികൾ മുഖംമൂടി ധരിച്ച് രാത്രിയിൽ വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്നതായിരുന്നു രീതിയെന്ന് പോലീസ് വ്യക്തമാക്കി.
ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതികളെ കണ്ടെത്തിയത്. വയനാട് സ്പെഷ്യൽ സ്ക്വാഡിന്റെ സഹായത്തോടെ കണ്ണൂരിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇവർക്കെതിരെ കേരളത്തിലും തമിഴ്നാട്ടിലുമായി 140-ലധികം കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി ജയിലിലടച്ചു. കൂടുതൽ പേർ ഈ കവർച്ച പരമ്പരയ്ക്ക് പിന്നിലുണ്ടോയെന്ന് അന്വേഷണം തുടരുകയാണ്.




