തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സാ പിഴവുണ്ടായതായി പരാതി. സിസേറിയന് ശേഷം യുവതിയുടെ വയറ്റില്‍ ഗുരുതര അണുബാധ കണ്ടെത്തിയതായി കുടുംബം ആരോപിക്കുന്നു.
നെയ്യാറ്റിന്‍കര സ്വദേശിനിയായ സജിതയെ ജനുവരി 28ന് പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഫെബ്രുവരി 6ന് സിസേറിയനിലൂടെ കുഞ്ഞിനെ പ്രസവിച്ചു. തുടർന്ന് പനിയും കടുത്ത വയറുവേദനയും അനുഭവപ്പെട്ടു.
ഡിസ്ചാർജിന് ശേഷവും വേദന തുടരുകയായിരുന്നു. പിന്നീട് നടത്തിയ എംആർഐ സ്കാനിങ്ങിലാണ് ഫാലോപ്യൻ ട്യൂബിൽ അണുബാധ കണ്ടെത്തിയതെന്ന് കുടുംബം പറയുന്നു. ശസ്ത്രക്രിയക്കിടെ ഉണ്ടായ പിഴവാകാമെന്ന് പിന്നീട് സ്വകാര്യ ആശുപത്രി അധികൃതർ സൂചിപ്പിച്ചതായും ഭർത്താവ് പറഞ്ഞു.
ഇതുവരെ ചികിത്സയ്ക്കായി രണ്ട് ലക്ഷത്തിലധികം രൂപ ചെലവായതായും കൂടുതൽ ശസ്ത്രക്രിയ ആവശ്യമാണെന്നും കുടുംബം പറയുന്നു. സംഭവത്തിൽ ആരോഗ്യവകുപ്പ് മന്ത്രിക്ക് പരാതി നൽകിയിട്ടും ഇടപെടൽ ഉണ്ടായില്ലെന്ന ആക്ഷേപവും ഉയരുന്നു.




