റിയാദ്: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള കേരളത്തിലെ ആദ്യ തീർഥാടക സംഘം മക്കയിലെത്തി. വ്യാഴാഴ്ച വൈകിട്ട് ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെർമിനലിൽ ഇറങ്ങിയ 430 അംഗ സംഘത്തെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു.
ഫ്ലൈനാസ് (XY 8008) വിമാനത്തിലെത്തിയ തീർഥാടകരെ ജ്യൂസും ഈത്തപ്പഴവും നൽകി വരവേറ്റു. തുടർന്ന് ഹജ്ജ് സർവീസ് കമ്പനികൾ ഒരുക്കിയ പ്രത്യേക ബസുകളിൽ സംഘം രാത്രി മക്കയിലെത്തി. അസീസിയയിലെ 502-ാം നമ്പർ കെട്ടിടത്തിലാണ് ഇവർക്കായി താമസസൗകര്യം ഒരുക്കിയത്.
താമസസ്ഥലത്ത് എത്തിയ തീർഥാടകരെ കെ.എം.സി.സി, ഐ.സി.എഫ്, വിഖായ, ഒ.ഐ.സി.സി, തനിമ തുടങ്ങിയ സംഘടനകളിലെ സന്നദ്ധ പ്രവർത്തകർ ചേർന്ന് സ്വീകരിച്ചു. ഇവർക്കായി സമ്മാനങ്ങളും ലഘുഭക്ഷണവും വിതരണം ചെയ്തു. തുടർന്ന് ഹജ്ജ് സർവീസ് കമ്പനി ‘നുസ്ക്’ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു.
വിമാനത്താവളത്തിൽ നിന്ന് ലഗേജുകൾ നേരിട്ട് ശേഖരിച്ച് താമസസ്ഥലത്ത് എത്തിക്കുന്ന സംവിധാനവും ഒരുക്കിയിരുന്നു. താമസസ്ഥലത്തെത്തിയ ഉടൻ തന്നെ തീർഥാടകർ ഉംറ നിർവഹിക്കാൻ മസ്ജിദുൽ ഹറാമിലേക്ക് പുറപ്പെട്ടു.
മുൻപ് കൊച്ചിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിയും കേന്ദ്ര ഹജ്ജ് കമ്മിറ്റി സി.ഇ.ഒ ഷാനവാസും ചേർന്നാണ് ആദ്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്തത്.
ഇതുവരെ ഇന്ത്യയിൽ നിന്നുള്ള തീർഥാടകർ മദീന വഴിയായിരുന്നു എത്തിച്ചേർന്നിരുന്നത്. എന്നാൽ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള സംഘം ആദ്യമായി ജിദ്ദ വഴി മക്കയിലെത്തി. ഇതിനുമുമ്പ് കേരളത്തിലെ സ്വകാര്യ ഗ്രൂപ്പുകൾ ഈ മാസം 18 മുതൽ ജിദ്ദ വഴി എത്തിയിരുന്നു.
ഇനി വരുന്ന ദിവസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരും ജിദ്ദ വഴി എത്തും. കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ സംഘം വെള്ളിയാഴ്ച രാവിലെ ഫ്ലൈനാസ് (XY 8012) വിമാനത്തിൽ എത്തും. വെള്ളിയാഴ്ച രണ്ട് വിമാനങ്ങളും ശനിയാഴ്ച മൂന്ന് വിമാനങ്ങളും ഹാജിമാരുമായി എത്തും. കണ്ണൂരിൽ നിന്ന് അടുത്ത ബുധനാഴ്ചയും കോഴിക്കോട് നിന്ന് ഈ മാസം 14 മുതലും സർവീസുകൾ ആരംഭിക്കും.
ജിദ്ദ വഴി മക്കയിലെത്തുന്ന തീർഥാടകർ ഹജ്ജ് പൂർത്തിയാക്കിയ ശേഷം മദീന സന്ദർശനം നടത്തി അവിടെ നിന്ന് നാട്ടിലേക്ക് മടങ്ങും. ഇതിനിടെ മദീന സന്ദർശനം പൂർത്തിയാക്കിയ മറ്റ് ഇന്ത്യൻ തീർഥാടകർ എട്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം മക്കയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.




