കാസർകോട്: ദേശീയപാതയിൽ വീണ്ടും വിള്ളൽ. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിന് സമീപം നിർമ്മാണത്തിലുള്ള ദേശീയപാതയിലാണ് വിള്ളൽ രൂപപ്പെട്ടത്. അര കിലോമീറ്ററോളം ദൂരത്തിലാണ് വിള്ളൽ വീണത്. വിള്ളലിന്റെ മുകളിൽ ടാറൊഴിച്ചും പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയും മറച്ചുവച്ചിരിക്കുകയാണ്.
അഞ്ചു മീറ്ററോളം ഉയരത്തിൽ മണ്ണിട്ട് ഉയർത്തിയാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. വിള്ളൽ വന്നതോടെ സമീപത്തെ സ്ഥാപനങ്ങളും വീടുകളിലുളളവരും ഭീതിയിലാണ്. മേഘ എഞ്ചിനിയറിംഗ് ആന്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന കമ്പനിയാണ് ഇവിടെ ദേശീയ പാത നിർമ്മാണത്തിന് നിർമാണ കരാറെടുത്തത്. ഈ കമ്പനിയുടെ റോഡ് നിർമ്മാണത്തിനെതിരെ വലിയ രീതിയിൽ പരാതികൾ ഉയരുകയാണ്.
കഴിഞ്ഞ ദിവസം കാസർകോട് ചട്ടഞ്ചാൽലിൽ ദേശീയ പാതയുടെ മേൽപ്പാലത്തിൽ വിള്ളൽ കണ്ടെത്തിയിരുന്നു. ചെങ്കള-നീലേശ്വരം റീച്ചിലാണ് വിള്ളൽ രൂപപ്പെട്ടത്. അശാസ്ത്രീയമായി മണ്ണിട്ട് ഉയർത്തിയതാണ് വിള്ളലിന് വഴി വച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. തുടർന്ന് എം സാന്‍റ് ഉപയോഗിച്ച് വിള്ളൽ അടയ്ക്കാനായിരുന്നു നിർമാണ കമ്പനിയുടെ ശ്രമം. മണൽ ഉപയോഗിച്ച് വിള്ളൽ നികത്തുന്നത് നാട്ടുകാർ തടഞ്ഞു.






