മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളിൽ കോടീശ്വരൻ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയും മുന്‍ എംഎൽഎയുമായ പി.വി. അൻവർ. അൻവറിന് 52.21 കോടിയുടെ ആസ്തിയുണ്ടെന്നാണ് നാമനിർദേശ പത്രികയ്‌ക്കൊപ്പം നൽകിയ സ്വത്ത് വിവരത്തിലെ കണക്ക്. യുഡിഎഫിന്‍റെ ആര്യാടൻ ഷൗക്കത്തിന് 8.12 കോടിയുടെയും എല്‍ഡിഎഫ് സ്ഥാനാർഥി എം. സ്വരാജിന് 63.89 ലക്ഷം രൂപയുടെയും ആസ്തിയാണുള്ളത്.
അൻവറിന് 20.60 കോടിയുടെ ബാധ്യതയുണ്ടെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. തൃണമൂല്‍ സ്ഥാനാർഥിയുടെ കൈവശമുള്ളത് 25,000 രൂപയാണ്. ജീവിതപങ്കാളിയുടെ കൈവശം 10,000 രൂപയും. എല്‍ഡിഎഫ് സ്ഥാനാർഥിയുടെ കൈയ്യില്‍ 1,200 രൂപയും യുഡിഎഫിന്‍റെ ആര്യാടന്‍ ഷൗക്കത്തിന്‍റെ കൈവശം 12,000 രൂപയുമാണുള്ളത്.
ഇന്നലെയായിരുന്നു നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഇടതു മുന്നണി, ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ കൂടി ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതോടെ ശക്തമായ ചതുഷ്കോണ മത്സരത്തിനാണ് മണ്ഡലത്തില്‍ അരങ്ങൊരുങ്ങിയിരിക്കുന്നത്. ആകെ ആറ് സ്ഥാനാർഥികളാണ് പത്രിക നൽകിയത്. ഇന്ന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ഈ മാസം അഞ്ചിനാണ്.






