ജോൺ ബ്രിട്ടാസ് എംപിക്കെതിരെ യുണൈറ്റഡ് പെന്തകോസ്തൽ സിനഡ് കൗൺസിൽ. പെന്തകോസ്തൽ സമൂഹത്തെ അടച്ചാപേക്ഷിച്ചതെന്നാണ് സിനഡ് കൗൺസിലിൻ്റെ പരാതി. ആരാധനയേയും വിശ്വാസത്തെയും അവഹേളിക്കുന്ന ഈ നിലപാടാണോ സിപിഐഎമ്മിൻ്റേതെന്ന് വ്യക്തമാക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജോൺ ബ്രിട്ടാസ് പെന്തക്കോസ്തൽ സമൂഹത്തെ ആക്ഷേപിക്കുന്ന പരാമർശം നടത്തിയത്.
കേരളത്തിൽ 22 ലക്ഷം വോട്ടർമാർ പെന്തകോസ്ത് വിശ്വസികളാണ്. പാറശാല മുതൽ പത്തനംതിട്ട വരെ 16 മണ്ഡലങ്ങളിൽ നിർണായക ശക്തിയാണെന്ന് ഓർക്കണമെന്നും സിനഡ് നേതാക്കൾ പറഞ്ഞു. 20,000 പെന്തകോസ്തൽ വിശ്വാസികൾ നിലമ്പൂരിലുണ്ട്. ഇവിടെ സംഘടനാ സംവിധാനം ശക്തമാണ്.
അതേസമയം പെന്തക്കോസ്ത് സഭയുടെ പ്രാർഥനാ രീതികൾക്കെതിരെ ജോൺ ബ്രിട്ടാസ് എംപി നടത്തിയ വിവാദ പരാമർശത്തിനെതിരെ നേരത്തെ യൂത്ത് കോൺഗ്രസും രംഗത്തെത്തിയിരുന്നു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുത്ത പാരമ്പര്യമുള്ള ഈ വിഭാഗത്തെ ജോൺ ബ്രിട്ടാസ് എംപി അപമാനിച്ചത് പ്രതിഷേധാർഹമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കി പറഞ്ഞു. ഇന്ത്യയിലെ പ്രധാന ക്രിസ്ത്യൻ മത വിഭാഗവും, നിരവധി വിശ്വാസികൾ ആരാധന നടത്തുകയും ചെയ്യുന്ന സഭയുമാണ് പെന്തകോസ്ത് എന്നും അബിൻ വിമർശിച്ചു.






