തിരുവനന്തപുരം: സംസ്ഥാനത്തെ നദികളിൽ നിന്ന് മണൽ വാരുന്നതിനായി റവന്യു വകുപ്പ് പുറത്തിറക്കിയ സ്‌റ്റാൻഡേർഡ് ഓപ്പറേററിങ് പ്രൊസീജിയർ (എസ്‌ഒപി) പരിഷ്‌കരിക്കും. മണൽ വാരുന്നതിന് മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതി വേണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയാണ് പരിഷ്‌കരിക്കുക.
മണൽ വാരലിന് അനുമതി നൽകി റവന്യൂ വകുപ്പ് നിലവിൽ നൽകിയ അനുമതി റദ്ദാക്കിയിട്ടുണ്ട്. എസ്‌ഒപി പരിഷ്‌കരിച്ച ശേഷം വീണ്ടും അനുമതി നൽകും. ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്‌റ്റർ മാനേജ്‌മെന്റ് തയ്യാറാക്കിയ നടപടിക്രമങ്ങൾ അംഗീകരിച്ചാണ് മണൽവാരലിന് അനുമതി നൽകിയിരുന്നത്.
സംസ്ഥാനത്ത് മണൽ ലഭ്യതയുള്ള 17 നദികളിൽനിന്ന് മണൽവാരൽ പുനരാരംഭിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഇതിനായി ശാസ്ത്ര വ്യാവസായിക ഗവേഷണ കൗൺസിൽ തയ്യാറാക്കിയ ജില്ലാതല സർവെ റിപ്പോർട്ട് റവന്യു വകുപ്പ് അംഗീകരിച്ചു. എറണാകുളം, കൊല്ലം, തൃശൂർ, മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർകോട്, പത്തനംതിട്ട ജില്ലകളിലെ നദികളിൽനിന്ന് ഒന്നേമുക്കാൽ കോടി ടൺ മണൽ വാരാനാകുമെന്നാണ് വിലയിരുത്തൽ. ഇതുവഴി സർക്കാരിന് 1500 കോടി വരുമാനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. നദികളുടെ സംരക്ഷണത്തിനും മണൽക്ഷാമത്തിനും പരിഹാരം കാണുകയാണ് പ്രധാന ലക്ഷ്യം. ഒൻപത് വർഷത്തിനുശേഷമാണ് സംസ്ഥാനത്തെ നദികളിലെ മണൽ വാരൽ പുനരാരംഭിക്കുന്നത്.
കേന്ദ്ര പരിസ്ഥിതി– വനം- കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ വിജ്ഞാപനം, മാർഗ നിർദേശം, സുപ്രീംകോടതി, ദേശീയ ഹരിത ട്രൈബ്യൂണൽ വിധിന്യായം എന്നിവ ആധാരമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഭാരതപ്പുഴ, കടലുണ്ടി, ചാലിയാർ നദികളിൽ നിന്നുള്ള മണൽ ഖനനത്തിലൂടെ മാത്രം 200 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഭാരതപ്പുഴയിൽനിന്ന് മാത്രം- 54.55 ലക്ഷം ടൺ ഖനനം ചെയ്യാനാകും.






