കണ്ണൂർ: തീവണ്ടിയാത്രയിൽ ആധാർകാർഡ് പരിശോധന കർശനമാക്കാൻ നിർദേശം. ടിക്കറ്റ് പരിശോധകർ എം-ആധാർ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ റെയിൽവേ ഉത്തരവിറക്കി. തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് നിർബന്ധിത ഇ-ആധാർ വെരിഫിക്കേഷൻ ഏർപ്പെടുത്താൻ തീരുമാനിച്ചതിന് പിന്നാലെയാണിത്. കാറ്ററിങ് ജീവനക്കാരുടെയും ശുചീകരണ വിഭാഗം ജീവനക്കാരുടെയും ഉൾപ്പെടെയുള്ള ആധാറുകൾ പരിശോധിക്കണം. വ്യാജ ആധാറുകൾ ഉപയോഗിച്ചുള്ള ആൾമാറാട്ടവും ദുരുപയോഗവും തടയുകയാണ് ഇതിന്റെ ലക്ഷ്യം.
നിലവിൽ ടിക്കറ്റ് പരിശോധകർക്ക് പ്ലേ സ്റ്റോറിൽനിന്ന് എം-ആധാർ ഡൗൺലോഡ് ചെയ്യാനാണ് നിർദേശം. ടിക്കറ്റ് പരിശോധകരുടെ ടാബിൽ ആപ്പ് ലഭ്യമാക്കും. ഇന്ത്യയുടെ യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി (യുഐഡിഎഐ) വികസിപ്പിച്ച ആപ്ലിക്കേഷനാണ് എം-ആധാർ. ക്യുആർ കോഡ് ഉൾപ്പെടെ പരിശോധിക്കാം. സ്‌കാൻ ചെയ്യുമ്പോൾ ആധാർ നമ്പർ, പേര്, വിലാസം ഉൾപ്പെടെ പ്രധാന തിരിച്ചറിയൽ വിവരങ്ങൾ ആപ്പ് പ്രദർശിപ്പിക്കും. ഓഫ്‌ലൈൻ മോഡിലും ആപ്പ് പ്രവർത്തിക്കും. പരിശോധനയിൽ ആധാർ കാർഡ് വ്യാജമാണെന്ന് തോന്നിയാൽ ഉടൻ റെയിൽവേ സംരക്ഷണസേനയെയോ പോലീസിനെയോ അറിയിക്കണം.
Content: Train travel; Aadhaar verification to be strict from now on






