മണിപ്പൂർ : മണിപ്പൂർ ബിഷ്ണുപൂരിൽ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലിനെ തുടർന്ന് മണിപ്പൂരിലെ താഴ്‌വര ജില്ലകളിൽ ഇന്റർനെറ്റ്, മൊബൈൽ ഡാറ്റ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. കൂടാതെ ബിഷ്ണുപൂർ ജില്ലയിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബൽ, കാക്ചിംഗ്, ബിഷ്ണുപൂർ ജില്ലകളിലെ നിലവിലുള്ള ക്രമസമാധാന സ്ഥിതി കണക്കിലെടുത്താണ് ഇന്റർനെറ്റ് സേവനങ്ങൾ അഞ്ചു ദിവസത്തേക്ക് താത്കാലികമായി നിർത്തി വെച്ചത് . അതേസമയം മെയ്‌തി ഗ്രൂപ്പായ അരാംബായ് ടെങ്കോളിന്റെ അഞ്ച് വളണ്ടിയർമാരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന് പ്രതിഷേധക്കാർ പോലീസ് പോസ്റ്റ് ആക്രമിച്ചു .
സംഘത്തിലെ കമാൻഡർമാരിൽ ഒരാളും ഇതിൽ ഉൾപ്പെടുന്നു. അതേസമയം അറസ്റ്റിലായവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ വൈകീട്ട് ഇംഫാൽ വെസ്റ്റിലെ ക്വാകിതെൽ പോലീസ് ഔട്ട്‌പോസ്റ്റിൽ ജനക്കൂട്ടം അതിക്രമിച്ചു കയറിയിരുന്നു . സംഭവത്തിൽ, രണ്ട് പത്രപ്രവർത്തകർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. പല സ്ഥലങ്ങളിലും പ്രതിഷേധക്കാർ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി.അതേസമയം, കുക്കി-സോ വിഭാഗത്തിലുള്ള ഒരാളെ അറസ്റ്റ് ചെയ്തതിനെതിരെ പ്രദേശത്തുള്ളവർ നടത്തിയ പ്രതിഷേധത്തെത്തുടർന്ന് ടെങ്‌നൗപാലിലെ മലയോര ജില്ലയിലുള്ള അതിർത്തി പട്ടണമായ മോറെ അടച്ചിട്ടു. ഇതുവരെ മോറെയിൽ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം അറസ്റ്റിൽ താമസക്കാർ പ്രതിഷേധിച്ചിട്ടും മ്യാൻമറുമായി അതിർത്തി പങ്കിടുന്ന പട്ടണം അതീവ ജാഗ്രതയിലാണ്.






