കൊച്ചി: കൊച്ചി തീരത്ത് ചരക്കുകപ്പൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ കപ്പൽ കമ്പനിയെ ഒന്നാം പ്രതി ചേർത്ത് പോലീസ് കേസെടുത്തു. അപകടത്തിൽ പെട്ട എം എസ് സി എൽസ 3 കപ്പലിന്റെ ഉടമകൾക്ക് എതിരെയാണ് കേസ്. ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതിയും ജീവനക്കാർ മൂന്നാം പ്രതിയുമാണ്. ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസ് ആണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.
മെയ് 24 നാണ് എം.എസ്.സി എൽസ 3 എന്ന കപ്പൽ മുങ്ങിയത്. ഇതേതുടർന്ന് വലിയ പാരിസ്ഥിതിക ആശങ്കകളാണ് ഉയർന്നത്. 643 കണ്ടെയ്‌നറുകളുമായി സഞ്ചരിച്ചിരുന്ന ഈ കപ്പൽ മുങ്ങുകയും, അതിലെ കണ്ടെയ്‌നറുകൾ കേരളത്തിന്റെ തീരങ്ങളിലേക്ക് ഒഴുകിയെത്തുകയും ചെയ്തു. ഈ അപകടം സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചിരുന്നു.
കപ്പലിൽ അപകടകരമായ രാസവസ്തുക്കൾ ഉണ്ടായിരുന്നതായി പിന്നീട് വ്യക്തമായി. ഇതിൽ കാൽസ്യം കാർബൈഡ് അടങ്ങിയ 12 കണ്ടെയ്‌നറുകളും റബർ കലർത്തിയ രാസമിശ്രിതം അടങ്ങിയ ഒരു കണ്ടെയ്‌നറും ഉൾപ്പെട്ടിരുന്നു. ഇവയെല്ലാം കപ്പലിനുള്ളിൽ തന്നെയായിരുന്നുവെന്നും തീരത്തെത്തിയ കണ്ടെയ്‌നറുകളിൽ അപകടകരമായ രാസവസ്തുക്കളുണ്ടായിരുന്നില്ലെന്നും അധികൃതർ അറിയിച്ചിരുന്നു.






