ബെംഗളൂരു: കർണാടകയിൽ ഭർത്താവിനെയും മക്കളെയും ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. ഹാസൻ ജില്ലയിലെ ബേലൂർ താലൂക്കിൽ താമസിക്കുന്ന ഗജേന്ദ്രയുടെ ഭാര്യ ചൈത്ര (33 ) ആണ് അറസ്റ്റിലായത്. രണ്ട് ആൺകുട്ടികളുടെ അമ്മയായ യുവതി കാമുകനായ ശിവുവിന്റെ സഹായത്തോടെയാണ് ഭക്ഷണത്തിൽ ഉറക്കഗുളിക ചേർത്താണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
കൊലപാതക ശ്രമം ഭർത്താവ് കണ്ടെത്തുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി നിസാര കാര്യങ്ങൾക്കു പതിവായി വഴക്കുകൾ ഉണ്ടായതോടെ ഗജേന്ദ്രയും ചൈത്രയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഈ സമയത്ത്, പുനീത് എന്നൊരാളുമായി ചൈത്രയ്ക്കു ബന്ധമുണ്ടായിരുന്നുവെന്നാണ് ആരോപണം. ഭർത്താവ് ഇക്കാര്യം അറിഞ്ഞപ്പോൾ അദ്ദേഹം തന്റെ വീട്ടുകാരെ അറിയിച്ചു. അവർ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. എന്നാൽ, ചൈത്ര ബേലൂർ സ്വദേശിയായ ശിവു എന്ന മറ്റൊരു യുവാവുമായി ബന്ധം ആരംഭിക്കുകയായിരുന്നു.
ശിവുവിനൊപ്പം ഒരുമിച്ചു താമസിക്കാനാണു ഭർത്താവിനെയും വീട്ടുകാരെയും കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്നാണു വിവരം. എന്നാൽ ശിവുമായുള്ള ബന്ധം ഭർത്താവ് അറിയുമെന്ന ഭയമാണ് ചൈത്രയെ കൊലപാതക ശ്രമത്തിലക്കു നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.






