നിലമ്പൂര്‍: നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സഞ്ചരിച്ച വാഹനം തടഞ്ഞ് പോലീസ് പരിശോധന നടത്തിയ സംഭവത്തിൽ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. പൊലീസുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടായ നടപടി മന:പൂർവം അപമാനിക്കാനും പ്രശ്നങ്ങൾ ഉണ്ടാക്കാനും ഉദ്യോഗസ്ഥർ നടത്തിയ ശ്രമമാണെന്ന് ഫിറോസ് പറഞ്ഞു.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ സ്ഥലത്തെ പൊലീസും പഞ്ചായത്ത് സെക്രട്ടറിയും, തിരഞ്ഞടുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെട്ട ഒരു സംഘമായിരുന്നു പരിശോധനയ്ക്ക് എത്തിയത്. ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനമാണ് പരിശോധിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.
ഷാഫിയ്ക്കും രാഹുലിനും പുറമേ പി കെ ഫിറോസും വാഹനത്തില്‍ ഉണ്ടായിരുന്നു. നേതാക്കളോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥര്‍ വാഹനത്തിൽ ഉണ്ടായിരുന്ന പെട്ടി തുറന്നു പരിശോധിച്ചു. ഇതിനിടെ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും ഉദ്യോഗസ്ഥരോട് കയര്‍ത്തു.



