കൊച്ചി: കളമശേരിയിൽ 60കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു. ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വിവരങ്ങൾ പാകിസ്താന് ചോർത്തി നൽകിയവരുടെ പേരിൽ വെർച്വൽ അറസ്റ്റ് ചെയ്തെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. 1.05 കോടി രൂപയാണ് തട്ടിയെടുത്തത്. കഴിഞ്ഞ 13നായിരുന്നു കേസിനാസ്പദമായ സംഭവം.
എറണാകുളം സ്വദേശിയായ 60കാരന്റെ പേരുണ്ടെന്ന് പറഞ്ഞാണ് പണം തട്ടിയത്. ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വിവരങ്ങൾ പാകിസ്താന് ചോർത്തിക്കൊടുക്കാൻ സഹായിച്ച 151 പേരുടെ ലിസ്റ്റിൽ പേരുണ്ടെന്നായിരുന്നു ഭീഷണി. ലഖ്നൌവിലെ പൊലീസ് ഇൻസ്പെക്ടറാണെന്ന് പറഞ്ഞായിരുന്നു ഇയാൾ വാട്സ്അപിൽ 60കാരനെ വീഡിയോ കോൾ ചെയ്ത് തട്ടിപ്പ് നടത്തിയത്.
പണം തന്നില്ലെങ്കിൽ ജീവന് ഭീഷണി ആകുമെന്നും ഭീഷണിപ്പെടുത്തിയപ്പോൾ എറണാകുളം സ്വദേശി ബാങ്ക് അക്കൗണ്ടിലെ മുഴുവൻ പണവും പറഞ്ഞ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തുകൊടുത്തു. പിന്നീടാണ് വെർച്വൽ അറസ്റ്റ് ഭീഷണിയാണെന്ന് അദ്ദേഹത്തിന് മനസിലായത്. തുടർന്ന് കളമശ്ശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു.






