ജക്കാർത്ത: ഇന്തോനേഷ്യയിൽ വൻ അഗ്നിപര്‍വ്വത സ്ഫോടനം. ഇന്നലെ പ്രാദേശിക സമയം വൈകുന്നേരം 5:35 നാണ് സ്ഫോടനം ഉണ്ടായത്. മൗണ്ട് ലെവോട്ടോബി ലക്കി-ലാക്കിയാണ് വീണ്ടും പൊട്ടിത്തെറിച്ചത്. അഗ്നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്ന് രൂപപ്പെട്ട പുകപടലം 11 കിലോമീറ്ററോളം ഉയർന്നുപൊങ്ങി. ഇതോടെ വ്യോമഗതാഗതം തടസ്സപ്പെട്ടു.
സ്ഫോടനത്തെ തുടർന്ന് എയർ ഇന്ത്യ, വിർജിൻ ഓസ്‌ട്രേലിയ, ജെറ്റ്‌സ്റ്റാർ, എയർ ന്യൂസിലൻഡ് എന്നിവയുടെ സർവീസുകൾ ഉൾപ്പെടെ ബാലിയിലേക്കും തിരിച്ചുമുള്ള ഡസൻ കണക്കിന് വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നു. അഗ്നിപര്‍വ്വതം സ്ഥിതി ചെയ്യുന്ന മേഖലയിൽ നിന്ന് കുറഞ്ഞത് 7 കിലോ മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും അധികൃതര്‍ മുന്നറിയിപ്പ് നൽകി.






