ഏതാനം ചില ആഴ്ചകൾ നീണ്ടുനിന്ന റിപ്പോർട്ടർ ചാനലിന്റെ ടി ആർ പി റേറ്റിങ്ങിലെ അശ്വമേധം അവസാനിച്ചിരിക്കുകയാണ്. ഒരു പ്രത്യേക കാലയളവിൽ എത്ര സമയം, സാമൂഹികത്തിലെ ഏതൊക്കെ വിഭാഗം പ്രേക്ഷകർ ചാനലുകൾ എത്ര സമയം കണ്ടും എന്നതാണ് ടി.ആർ.പി. ഇത് ഒരു മണിക്കൂർ, ഒരു ദിവസം അല്ലെങ്കിൽ ഒരു ആഴ്ച എന്നാണ് കണക്കാക്കുന്നത്. ഓരോ ആഴ്ചകളിലുമാണ് ടിആർപി റേറ്റിംഗ് പുറത്തുവിടുന്നത്. 45,000 വീടുകളിൽ ബാർക്ക് ബാർ-ഒ-മീറ്റർ സ്ഥാപിച്ചാണ് ചാനൽ പരിപാടികളുടെ ജനപ്രിയത കണക്കാക്കുന്നത്.
ശമ്പളം, വിദ്യാഭ്യാസം എന്നിവയെ അടിസ്ഥാനമാക്കി ഈ വീടുകളെ 12 വിഭാഗങ്ങളായി തിരിച്ചിരിച്ചിട്ടുണ്ട്. ഈ വീടുകളിലെ വൈദ്യുതി കണക്ഷൻ മുതൽ കാർ വരെയുള്ള 11 ഇനങ്ങളെ അടിസ്ഥാനമാക്കിയാണ് 12 വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു പ്രത്യേക പരിപാടി കാണുമ്പോൾ ഈ വീടുകളിലെ അംഗങ്ങൾ അവരുടെ വ്യൂവർ ഐഡി ബട്ടൺ അമർത്തും. ഇത്തരത്തിൽ ഈ വീടുകളിലെ ഓരോ അംഗങ്ങൾക്കും പ്രത്യേക ഐഡി ഉണ്ടാകും. ഇതിലൂടെ അവർ ചാനൽ കണ്ട സമയം രേഖപ്പെടുത്തും. പ്രായവ്യത്യാസം അനുസരിച്ച് പ്രേക്ഷകന്റെ അഭിരുചികളും ഇത്തരത്തിൽ ശേഖരിക്കപ്പെടും.
സംസ്ഥാനത്ത് മുൻനിര വാർത്താചാനലുകൾ തമ്മിലുള്ള ബാർക്കിലെ പോരാട്ടം തുടങ്ങിയിട്ട് കുറച്ചു നാളുകളെ ആകുന്നുള്ളൂ. ഒരുകാലത്ത് ഒക്കെ റേറ്റിഗിൽ ഏഷ്യാനെറ്റ് ആയിരുന്നു ബഹുദൂരം മുൻപിൽ. ആ പട്ടികയിൽ വിദൂരത്തായിരുന്നു മറ്റു ചാനലുകളുടെ സ്ഥാനം. എന്നാൽ ഇന്ന് ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. ആദ്യ മൂന്നു സ്ഥാനങ്ങളിൽ കടുത്ത മത്സരമാണ് നിലനിൽക്കുന്നത്. ഒന്നാം സ്ഥാനത്തിന് വേണ്ടി ഏഷ്യാനെറ്റും റിപ്പോർട്ടറും 24 ഉം ആണ് പരസ്പരം കടുത്ത ഏറ്റുമുട്ടൽ നടത്തുന്നത്. കുറച്ച് ആഴ്ചകളായി ഏഷ്യാനെറ്റിനെ മലർത്തിയടിച്ച് റിപ്പോർട്ടർ ചാനൽ ആയിരുന്നു റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. ആഴ്ചകൾക്ക് ശേഷമാണ് ഒന്നാം ഇപ്പോൾ ഏഷ്യാനെറ്റ് തിരികെ പിടിച്ചിരിക്കുന്നത്.
91 ശതമാനത്തോടെയാണ് ഏഷ്യാനെറ്റ് ബാർക് റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. തൊട്ടുപിന്നിൽ 86 പോയിന്റുകളുമായി റിപ്പോർട്ടർ ചാനൽ രണ്ടാം സ്ഥാനം നിലനിർത്തിയിട്ടുണ്ട്. 76 പോയിന്റുകളുമായി 24 ചാനലാണ് നിലവിൽ മൂന്നാം സ്ഥാനത്ത് ഉള്ളത്. തുടർച്ചയായി രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിന്റെ ക്ഷീണം ഏഷ്യാനെറ്റ് ന്യൂസിന് ഉണ്ടായിരുന്നു. ഒന്നാം സ്ഥാനം തിരിച്ചു പിടിക്കുവാൻ വേണ്ടി നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചാനൽ കൂടുതൽ സജീവമാവുകയായിരുന്നു.
ചാനലിന്റെ മുൻനിര താരങ്ങളെല്ലാം നിലമ്പൂരിൽ ഗ്രൗണ്ടിൽ ഇറങ്ങി പ്രവർത്തിച്ചു. അന്തി ചർച്ചകളിൽ മാത്രം കാണാറുള്ള വിനു വി ജോൺ വരെ നിലമ്പൂരിന്റെ ഗ്രൗണ്ടിൽ എത്തി. ഇതിന്റെ എല്ലാം നേട്ടം ഏഷ്യാനെറ്റിന് ലഭിച്ചു. എന്നാൽ സർവ്വ സന്നാഹങ്ങളും ഒരുക്കി നിലമ്പൂരിൽ പ്രത്യേക സ്റ്റുഡിയോ സംവിധാനം വരെ സെറ്റ് ആക്കിയ റിപ്പോർട്ടറിന് പാളി. ഉണ്ണി ബാലകൃഷ്ണൻ റിപ്പോർട്ടർ വിട്ടത് ചാനലിന് തിരിച്ചടിയായി മാറുകയായിരുന്നു. കഴിഞ്ഞ മാസമാണ് ഉണ്ണി ബാലകൃഷ്ണന്‍ റിപ്പോര്‍ട്ടര്‍ ടി വിയില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസിലേക്ക് മാറിയത്.
സാങ്കേതികത്തികവിന്റെ കാലത്ത് മലയാള ദൃശ്യ – മാധ്യമങ്ങള്‍ പരസ്പരം ശക്തമായ മത്സരം നടക്കുന്ന സമയമാണിത്. അതിനാല്‍ തന്നെ മാധ്യമപ്രവര്‍ത്തകരുടെ ഈ ചാനല്‍ മാറ്റത്തിനും പ്രാധാന്യമുണ്ട്. നികേഷ് കുമാര്‍ മാധ്യമ പ്രവര്‍ത്തനം ഉപേക്ഷിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് മാറിയ ശേഷം റിപ്പോര്‍ട്ടറില്‍ ഉണ്ടായ പ്രധാന മാറ്റങ്ങളിലൊന്നായിരുന്നു ഉണ്ണി ബാലകൃഷ്ണന്റെ കൂടുമാറ്റം. അതിനാല്‍ തന്നെ ഈ വിടവുകള്‍ നികത്തുന്നതിനായി റിപ്പോര്‍ട്ടര്‍ ടിവി വലിയ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
ജിമ്മി ജെയിംസിനെ കൂടാതെ അഭിലാഷ് മോഹനനേയും റിപ്പോര്‍ട്ടറില്‍ എത്തിക്കാനുള്ള ശ്രമം നടന്നിരുന്നു എന്നാണ് വിവരം. അങ്ങനെയാണ് ഏഷ്യാനെറ്റിന്റെ കാലത്തെ തുറുപ്പ് ചീട്ടായ ജിമ്മി ജയിംസ് റിപ്പോർട്ടറിലേക്ക് എത്തുന്നത്. നിലവില്‍ മാതൃഭൂമി ന്യൂസിലെ അസിസ്റ്റന്റ് എഡിറ്റര്‍ ആയ അഭിലാഷിനായി വലിയ ശ്രമമാണ് റിപ്പോര്‍ട്ടര്‍ നടത്തിയത്. ടെലിവിഷന്‍ വാര്‍ത്താവതരണ രംഗത്ത് ഏറെ ആരാധകരുള്ള മാധ്യമ പ്രവര്‍ത്തകന്‍ കൂടിയാണ് അഭിലാഷ് മോഹനന്‍.
നികേഷ് കുമാര്‍ റിപ്പോര്‍ട്ടറിന്റെ നേതൃത്വം കൈയാളിയിരുന്ന സമയത്തായിരുന്നു അഭിലാഷിന് ഈ പിന്തുണ ലഭിച്ച് തുടങ്ങിയത്. അഭിലാഷിന്റെ പ്രൈം ടൈം ചര്‍ച്ചകള്‍ക്ക് വലിയ റേറ്റിംഗും അക്കാലത്ത് ഉണ്ടായിരുന്നു. ഇതുകൊണ്ട് കൂടിയായിരുന്നു അഭിലാഷിനെ പഴയ തട്ടകത്തിലേക്ക് എത്തിക്കാന്‍ റിപ്പോര്‍ട്ടര്‍ ശ്രമിച്ചത്. എന്നാല്‍ റിപ്പോര്‍ട്ടറിലേക്ക് മടങ്ങിയെത്തുന്നതിനെ കുറിച്ച് അഭിലാഷ് ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല എന്നാണ് വിവരം.
അതേസമയം ദൃശ്യമാധ്യമ രംഗത്ത് ദീര്‍ഘകാലത്ത് അനുഭവ സമ്പത്തുള്ള ആളാണ് ജിമ്മി ജെയിംസ്. ടിവി ഐ, എന്‍ ടിവി എന്നിവിടങ്ങളിലൂടെ മാധ്യമപ്രവര്‍ത്തനം ആരംഭിച്ച ജിമ്മി ജെയിംസ് 2001 ലാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഭാഗമാകുന്നത്. 2021 ല്‍ ഏഷ്യാനെറ്റ് ന്യൂസില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സ്ഥാനത്ത് വരെ എത്തിയിരുന്നു ജിമ്മി ജെയിംസ്.
ഏതായാലും ജിമ്മിയെ മുൻനിർത്തി ഒരു തിരിച്ചുവരവിനാണ് റിപ്പോർട്ടർ ഇനി ശ്രമിക്കുക. കോൺഗ്രസിന്റെ ബഹിഷ്കരണവും ചാനലിന് തിരിച്ചടിയായി മാറിയിട്ടുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്താണ് റിപ്പോർട്ടർ ചാനലുമായുള്ള എല്ലാ ബന്ധങ്ങളും കോൺഗ്രസ് അവസാനിപ്പിക്കുന്നത്. മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ചാനലിനെതിരെ സർക്കുലർ പോലും പുറത്തിറക്കിയിരുന്നു. പിന്നീട് കോൺഗ്രസിന്റെ യുവജന സംഘടനയായ യൂത്ത് കോൺഗ്രസിന് ഊത്ത് കോൺഗ്രസ് എന്ന ചാനൽ അധിക്ഷേപിച്ചുവെന്ന ആരോപണവും ഉയർന്നു.
കോൺഗ്രസിന്റെ യുവനേതാക്കൾ ഉൾപ്പെടെ ചാനലിനെതിരെ രംഗത്തുവന്നു. ബഹിഷ്കരണം കൂടുതൽ കടുപ്പിക്കുകയും ചെയ്തു. കോൺഗ്രസിന് മാത്രമല്ല ചാനലിനോട് എതിർപ്പുകൾ ഉള്ളത്. ചാനലിന്റെ മറ്റൊരു മുഖമായ സ്മൃതി പരുത്തിക്കാടിനോട് സിപിഎമ്മിന് അത്ര നല്ല അഭിപ്രായമല്ല ഉള്ളത്. ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾക്കും ചാനലിനോട് അനിഷ്ടം തന്നെയാണ്.
എല്ലാ രാഷ്ട്രീയ പാർട്ടിയെയും വെറുപ്പിച്ചു കൊണ്ട് മുന്നോട്ടു പോകുമ്പോഴും ചാനൽ പലപ്പോഴും ബാർക്കിൽ ഒന്നാം സ്ഥാനത്തേക്ക് വരാറുള്ളത് അട്ടിമറികൾ ആണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഏതായാലും റിപ്പോർട്ടർ രണ്ടാം സ്ഥാനത്തേക്ക് വന്നതിൽ രാഷ്ട്രീയപാർട്ടികൾ പൊതുവേ ഹാപ്പിയാണ്. ഏഷ്യാനെറ്റ് നോട് വലിയ താല്പര്യം ഒന്നുമില്ലെങ്കിലും റിപ്പോർട്ടർ വീണതിന്റെ സന്തോഷത്തിലാണ് എല്ലാവരും.
Content: Reporter falls; Asianet gets back up




