ലഖ്നൗ: ലഖ്നൗ കാമുകനൊപ്പം ഭാര്യയെ കണ്ടതിനെ തുടർന്ന് ഇരുവരെയും നിർബന്ധിപ്പിച്ച് വിവാഹം കഴിപ്പിച്ച് ഭർത്താവ്. ഉത്തർപ്രദേശിലെ ഗാസിപൂർ ജില്ലയിലെ ജാമുവാവ് ഗ്രാമത്തിലാണ് സംഭവം. ഭാര്യയെയും കാമുകനെയും സമീപത്തെ വയലിൽ വെച്ച് കണ്ടതോടെയാണ് ഭർത്താവും നാട്ടുകാരും ഇരുവരെയും പിടികൂടി കയറുകൊണ്ട് കെട്ടിയിട്ട് ക്ഷേത്രത്തിലെത്തിച്ചത്. സംഭവത്തിന്റെ വീഡിയോ വെള്ളിയാഴ്ച പുറത്ത് വന്നിരുന്നു.
കാമുകനെക്കൊണ്ട് നിർബന്ധിച്ച് സ്ത്രീയുടെ നെറ്റിയില്‍ സിന്ദൂരം അണിയിച്ചെന്ന് പൊലീസ് പറഞ്ഞു. 21കാരനായ പിന്റു ഗോണ്ട്, 20കാരിയായ പ്രിയങ്ക കുമാരി എന്നിവരാണ് ക്രൂരതക്ക് ഇരയായത്. സംഭവത്തിൽ ഭർത്താവ് രോഹിത് കുമാറിനെ (22)തിരെ ഭാര്യ പരാതി നൽകി.
2023ലാണ് രോഹിതും പ്രിയങ്കയും വിവാഹിതരായത്. വിവാഹശേഷം ദമ്പതികൾ നോയിഡയിലായിരുന്നു താമസിച്ചിരുന്നത്. രോഹിത് ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്നു. അരിപഹാർപൂർ ഗ്രാമത്തിൽ താമസിക്കുന്ന പിന്റു ഗോണ്ട് (21) എന്നയാളും അതേ കമ്പനിയിൽ ജോലി ചെയ്തിരുന്നു. പിന്റു ഇടയ്ക്കിടെ രോഹിതിന്റെ വീട്ടിൽ സന്ദർശിക്കുകയും പ്രിയങ്കയുമായി ബന്ധം വളർത്തിയെടുക്കുകയും ചെയ്തു.




