അടുത്തടുത്ത് വീടുവച്ചു താമസിക്കുന്നതു മനുഷ്യരുടെ പ്രത്യേകതയാണ്. എന്നാൽ ഇങ്ങനെ ചെയ്യുന്ന പലതരം ജീവികളുമുണ്ട്. ഇക്കൂട്ടത്തിൽ പ്രശസ്തരായ ജീവികളാണ് അന്റാർട്ടിക്കയിലെ ചിൻസ്ട്രാപ് പെൻഗ്വിനുകൾ. ബ്രീഡിങ് കോളനികളിൽ താമസിക്കുന്നവയാണ് ഈ പെൻഗ്വിനുകൾ. പതിനായിരക്കണക്കിന് പെൻഗ്വിനുകളാണ് ഓരോ കോളനികളിലും താമസിക്കുന്നത്. അടുത്തടുത്ത് കൂടുകളൊരുക്കിയാണ് ഇവയുടെ താമസം.
പൈഗോസെലിസ് അന്റാർട്ടിക്കസ് എന്നാണ് ചിൻസ്ട്രാപ് പെൻഗ്വിനുകളുടെ ശാസ്ത്രനാമം. ഇവയുടെ ശരീരത്തിലുള്ള ചെറിയ കറുത്ത വര കാരണമാണ് ചിൻസ്ട്രാപ് പെൻഗ്വിനുകൾ എന്നിവർക്ക് പേര് കിട്ടിയത്. തെക്കൻ പസിഫിക്, അന്റാർട്ടിക് സമുദ്രതീരങ്ങളിലാണ് ഈ പെൻഗ്വിനുകൾ അധിവസിക്കുന്നത്. റിങ് പെൻഗ്വിൻ, ബേർഡഡ് പെൻഗ്വിൻ, സ്റ്റോൺക്രാക്കർ പെൻഗ്വിൻ എന്നീ പേരുകളിലും ഇവ അറിയപ്പെടാറുണ്ട്. മീനുകളെയും കൊഞ്ച് വർഗത്തിലെ ജീവികളെയും കണവകളെയുമൊക്കെയാണ് ഇവ ഭക്ഷിക്കുന്നത്.
വിചിത്രമായ അനേകം സവിശേഷതകൾ ഇവ പുലർത്താറുണ്ട്. ശരീരത്തിനു ചൂട് തോന്നുമ്പോൾ ഇവ മഞ്ഞുവാരി ഭക്ഷിക്കും. അതുപോലെ തന്നെ ഇവയുടെ ഉറക്കശീലവും വളരെ വ്യത്യസ്തമാണ്. ദിവസം പതിനായിരം തവണയാണ് ഇവ ചെറിയ ഉറക്കങ്ങൾ ഉറങ്ങുന്നത്. ഒരുറക്കം 4 സെക്കൻഡ് വരെയൊക്കെയാകും നീണ്ടുനിൽക്കുക. ഇത് പെൻഗ്വിനുകളെ ഉറക്കത്തിനിടയിൽ പോലും ജാഗ്രതയുള്ളവരാക്കി നിർത്താൻ അനുവദിക്കുന്നു.
ഇവയ്ക്ക് എപ്പോഴും ജാഗരൂകരായി ഇരിക്കേണ്ടതിന്‌റെ ആവശ്യകതയുണ്ട്. സ്‌കുവ പക്ഷികളും മറ്റ് വേട്ടയാടുന്ന ജീവികളും തങ്ങളെയും മുട്ടകളെയും ക്രമിക്കാതിരിക്കാനാണ് ഇത്.ലെപേഡ് സീൽ എന്നറിയപ്പെടുന്ന നീർനായകളും ഇവയെ വേട്ടയാടും. എല്ലാ വർഷവും ചിൻസ്ട്രാപ് പെൻഗ്വിനുകളുടെ എണ്ണത്തിൽ 5 മുതൽ 20 ശതമാനം കുറവ് ലെപ്പേഡ് സീലുകളുടെ വേട്ടമൂലം ഉണ്ടാകാറുണ്ട്. ഇനി കോളനിയിലുള്ള പെൻഗ്വിനുകൾ തന്നെ മറ്റു പെൻഗ്വിനുകളുടെ കൂടുകളിൽ കടന്നുകയറി കല്ലുകൾ മോഷ്ടിക്കാറുണ്ട്.
പെൻഗ്വിനുകൾ കൂടൊരുക്കുമ്പോൾ കല്ലുകൾ കൊണ്ട് തറയുയർത്തി ഒരു പ്ലാറ്റ്ഫോമം നിർമിച്ച ശേഷമാണു കൂടുപണിയുന്നത്. തങ്ങളുടെ മുട്ടകളെയും കുഞ്ഞുങ്ങളെയുമൊക്കെ തണുപ്പറിയാതെ സംരക്ഷിക്കാനാണ് ഇവയുടെ ഈ ശ്രമം. അതിനാൽ തന്നെ പെൻഗ്വിൻ സമൂഹങ്ങളിൽ കല്ല് ഒരു അമൂല്യവസ്തുവാണ്. ഇതു മറ്റുള്ളവർ കൊണ്ടുപോകാതിരിക്കാൻ പെൻഗ്വിനുകൾ കാവലിരിക്കും.
തങ്ങളുടെ മുട്ടകൾ സംരക്ഷിക്കേണ്ട ആവശ്യകതയും അതേസമയം ഉറങ്ങേണ്ടതിന്‌റെ ആവശ്യകതയും ദീർഘനിദ്രയ്ക്കു പകരം പതിനായിരം തവണ ചെറിയ ഉറക്കങ്ങൾ ഉറങ്ങുന്ന രീതിയിലേക്ക് ഈ പെൻഗ്വിനുകളെ നയിച്ചിരിക്കാമെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്.






