ഏജ് ഇന്‍ റിവേഴ്സ് ഗിയർ, ഈ വാക്ക് മലയാള സിനിമയിൽ ഇണങ്ങുന്ന വളരെ ചുരുക്കം ചിലർ മാത്രേയുണ്ടാകു. മമ്മൂട്ടി മോഹൻലാൽ ഇവരെയൊക്കെ പോലെത്തന്നെ വളരെയധികം ഇണങ്ങുന്നൊരു നടനാണ് ജഗദീഷ്. മലയാളി കാണാന്‍ തുടങ്ങിയ കാലം മുതല്‍ ഒരു രൂപവും, ഒരേ പ്രകൃതവുമാണ് ജഗദീഷിന്. കാഴ്ചപ്പാടുകൊണ്ടും നിലപാടുകള്‍ കൊണ്ടും സിനിമയ്ക്ക് അകത്തും പുറത്തും വ്യത്യസ്ഥനായ പ്രിയ നടന്‍ 70ന്‍റെ നിറവില്‍ എത്തിയിരിക്കുകയാണ്. ഹരിഹർ നഗറിലെ അപ്പുക്കുട്ടനെയും ഗോഡ്ഫാദറിലെ മായിന്‍കുട്ടിയെയും ഈ ഏഴുപതാം വയസിലും പുനരവതരിപ്പിക്കാന്‍ ജഗദീഷിന് നിഷ്പ്രയാസം കഴിയും. സഹനടനായി, ഹാസ്യനടനായി, നായകനായി, വില്ലനായി അങ്ങനെ പോയ പതിറ്റാണ്ടുകളില്‍ മലയാളികൾക്ക് മാറ്റിവയ്ക്കാനാകാത്ത ശീലമായി ജദീഷ് മാറി.
1955ല്‍ ജനിച്ച ജഗദീഷിന് ഇന്ന് വര്‍ഷം 70 വയസ് പൂര്‍ത്തിയാകുകയാണ്. ഇന്നും കാഴ്ചയിലും നടപ്പിലും എടുപ്പിലുമെല്ലാം ഗോഡ്ഫാദറിലെ നിന്നും മായിന്‍കുട്ടിയില്‍ നിന്നും ഹരിഹര്‍ നഗറിലെ അപ്പുക്കുട്ടനില്‍ നിന്നും കാര്യമായ മാറ്റങ്ങളില്ല ജഗദീഷിന്. പി.വി.ജഗദീഷ് കുമാര്‍ എന്നതാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക നാമം. പേരിലെ കുമാരന്‍ ഇന്നും ജഗദീഷിന്റെ രൂപഭാവങ്ങളില്‍ മാത്രമല്ല മനസിലുമുണ്ട്.
ഇപ്പോള്‍ അദ്ദേഹം അഭിനയിക്കുന്നതിലേറെയും അച്ഛന്‍ വേഷങ്ങളാണ്. അതിനായി നരയിട്ടും മേക്കപ്പ് ചെയ്തും കൃത്രിമമായി വൃദ്ധനാക്കേണ്ട സ്ഥിതിയാണ്. അത്രയ്ക്ക് ചെറുപ്പമാണ് യഥാർഥ ജഗദീഷ്. ചാനല്‍ റിയാലിറ്റി ഷോകള്‍ ശ്രദ്ധിച്ചാലറിയാം എന്തൊരു എനര്‍ജിയാണ് അദ്ദേഹത്തിന്റെ സംസാരത്തിനും ശരീരഭാഷയ്ക്കുമെല്ലാം. ഇത്രയധികം ഊര്‍ജ്ജസ്വലനായിരിക്കാന്‍ ഈ മനുഷ്യന് എങ്ങനെ കഴിയുന്നു എന്ന് ആലോചിച്ച് തല പുകയ്‌ക്കേണ്ടതില്ല. ജഗദീഷ് എന്നും അങ്ങനെയായിരുന്നു.. ജീവിതത്തെ അങ്ങേയറ്റം ഉന്മേഷത്തോടെയും ഉത്സാഹത്തോടെയും നോക്കി കാണുന്ന മനുഷ്യന്‍. എവിടെ തുടങ്ങി എന്നതല്ല എവിടെ എത്തി എന്നതാണ് ഒരു മനുഷ്യനെ വിലയിരുത്തുന്ന അളവുകോല്‍ എങ്കില്‍ ജഗദീഷിന്റെ സ്ഥാനം ഒരു ശരാശരി മലയാളിക്ക് ചിന്തിക്കാവുന്നതിനപ്പുറം ഉയരെയാണ്. കണ്ണുചിമ്മിയാല്‍ മാഞ്ഞു പോകുന്ന റോളില്‍ തുടങ്ങിയ ജഗദീഷ് സഹനടനായി ഹാസ്യനടനായി ഉപനായകനായി നായകനായി ക്യാരക്ടര്‍ നടനായി വില്ലനായി ജ്യേഷ്ഠനായി അച്ഛനായി…അങ്ങനെ പരിധികളും പരിമിതികളുമില്ലാത്ത തലത്തിലേക്ക് അനവരതം സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു.






