വരുന്ന 2026 ലാണ് സംസ്ഥാനം വീണ്ടും ഒരു പൊതു നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടന്നു ചെല്ലുക. മുന്നണികളും പാർട്ടികളും അതിന്റെ അണിയറ പ്രവർത്തനങ്ങൾ തകൃതിയായി നടത്തുകയാണ്. ഇടതുമുന്നണിയെ സംബന്ധിച്ച് തുടർഭരണം ഉണ്ടാകേണ്ടത് അങ്ങേയറ്റം അനിവാര്യതയാണ്. കോൺഗ്രസിനെയും യുഡിഎഫിനെയും സംബന്ധിച്ച് ഭരണത്തിൽ എത്തുക എന്നത് അതിജീവന പോരാട്ടമാണ്.
ബിജെപിക്ക് ആകട്ടെ കൂടുതൽ കരുത്തു കാട്ടുവാനുള്ള അവസരവും ആണ്. നിലവിലെ പിണറായി വിജയൻ നയിക്കുന്ന ഇടതു സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ വലിയ തോതിലുള്ള ഭരണവിരുദ്ധ വികാരമുണ്ട്. സോഷ്യല്‍ മീഡിയകളുടെ പുതിയ കാലത്ത് തുടര്‍ച്ചയായി ഭരണത്തിലിരിക്കുന്ന രാജ്യത്തെ ഏത് സര്‍ക്കാറും നേരിടേണ്ടി വരുന്ന വെല്ലുവിളി തന്നെയാണിത്.
കേരളത്തിലാകട്ടെ, ഭരണ വിരുദ്ധ വികാരം ഉയര്‍ത്തി കൊണ്ടു വരുന്നതില്‍ മാധ്യമങ്ങളും വലിയപങ്ക് വഹിച്ചിട്ടുണ്ട്. ഇവിടെ, വാര്‍ത്താ മാധ്യമങ്ങള്‍ മാത്രമല്ല സോഷ്യല്‍ മീഡിയകളിലും കൃത്യമായ മേധാവിത്വമുള്ളത് ഇടതുപക്ഷ വിരുദ്ധര്‍ക്കാണ്. വ്യക്തമായി പറഞ്ഞാല്‍, സിപിഎം വിരുദ്ധ ചേരിയാണ് ഈ മേഖലകളെ നിലവില്‍ അടക്കി ഭരിക്കുന്നത്. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളെ വില്ലന്‍മാരായി ജനങ്ങള്‍ക്കിടയില്‍ ചിത്രീകരിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയകള്‍ക്കും വലിയ പങ്കാണുള്ളത്.
അതായത്, ഇനി വരുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തിന് ഏറ്റുമുട്ടേണ്ടി വരിക മാധ്യമങ്ങളോടു കൂടിയാണെന്നത് ഇടതുപക്ഷം ഉൾക്കൊള്ളേണ്ടതുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഉപതിരഞ്ഞെടുപ്പിന്റെ ഫലം കണക്കിലെടുത്ത് മാത്രം ഇടതുപക്ഷത്തെ എഴുതിതള്ളാന്‍ ആര്‍ക്കും കഴിയുകയില്ല.
കാരണം, ഉപതിരഞ്ഞെടുപ്പുകളില്‍, പ്രാദേശികമായ വിഷയങ്ങളും വിജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന ഘടകമാണ്. നിലമ്പൂരിലെ പ്രാദേശിക വിഷയം എന്നു പറയുന്നത് തന്നെ, പി.വി അന്‍വറായിരുന്നു. മാത്രമല്ല, യുഡിഎഫിന്റെ കുത്തക മണ്ഡലമായിരുന്ന നിലമ്പൂര്‍ പി.വി അന്‍വര്‍ ഇടതുപക്ഷത്ത് എത്തിയപ്പോള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന് വ്യക്തിപരമായ വോട്ടുകള്‍ കൂടി ലഭിച്ചതു കൊണ്ടാണ്. രണ്ട് തവണ എംഎല്‍എ ആയിരുന്നു എന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ സ്വീകാര്യതയും മാധ്യമങ്ങള്‍ വഴി നടത്തിയ ഇടപെടല്‍ വഴി ലഭിച്ച പ്രശസ്തിയും എല്ലാം പി.വി അന്‍വറിന്റെ പെട്ടിയില്‍ വീണപ്പോഴാണ് ഇരുപതിനായിരത്തിന് അടുത്ത് വോട്ടുകള്‍ അദ്ദേഹത്തിന് സമാഹരിക്കാന്‍ പറ്റിയത്.
എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പിലേക്കും 2026 -ലേക്കും എത്തുമ്പോള്‍, ഈ ചിത്രമല്ല തെളിയുക. അവിടെ ശക്തമായ പ്രകടനം കാഴ്ചവയ്ക്കാന്‍ ഇടതുപക്ഷത്തിന് കഴിയും. താഴെ തട്ടുമുതല്‍ സംഘടനാ സംവിധാനം ഏറ്റവും ശക്തമായിട്ടുളള പാര്‍ട്ടി സിപിഎമ്മാണ്. എണ്ണയിട്ട യന്ത്രം പോലെ സിപിഎമ്മിന്റെ സംഘടനാ സംവിധാനങ്ങള്‍ ഏത് രാഷ്ട്രീയ കാലാവസ്ഥയിലും പ്രവര്‍ത്തിക്കും. എന്നാല്‍, കോണ്‍ഗ്രസ്സിന്റെ അവസ്ഥ അതല്ല. താഴെ തട്ടുമുതല്‍ അത്തരമൊരു സംവിധാനം ഇപ്പോഴും കോണ്‍ഗ്രസ്സിനില്ല. ഈ ന്യൂനത തിരിച്ചറിഞ്ഞാണ് സംഘടന തിരഞ്ഞെടുപ്പു നടത്തി സെമികേഡര്‍ പാര്‍ട്ടിയാക്കി മാറ്റുമെന്ന് കെ സുധാകരന്‍ മുന്‍പ് പ്രഖാപിച്ചിരുന്നത്. എന്നാൽ സംഭവിച്ചതോ, അദ്ദേഹത്തിന് കെപിസിസി പ്രസിഡണ്ട് സ്ഥാനത്തുനിന്ന് തന്നെ പോകേണ്ടിവന്നു എന്നതാണ്. തന്നെ ഇക്കാര്യങ്ങള്‍ വ്യക്തമാണ്. അടിത്തട്ട് തകര്‍ന്ന അവസ്ഥയില്‍ നില്‍ക്കുന്ന കോണ്‍ഗ്രസ്സിനേക്കള്‍ സംഘടനാപരമായി ഭേദം മുസ്ലീം ലീഗാണ്.
അവര്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ സംഘടന ശക്തമാണ്. അതു കൊണ്ടു തന്നെ വിഭാഗീയത പൊട്ടി പുറപ്പെട്ടിട്ടില്ലെങ്കില്‍, ലീഗിന്റെ സ്വാധീന മേഖലകളില്‍ വോട്ട് പിടിക്കാന്‍ അവര്‍ക്ക് കഴിയും. എന്നാല്‍, യുഡിഎഫിലെ മറ്റ് ഘടകകക്ഷികള്‍ക്ക് ഒന്നും തന്നെ കാര്യമായ ഒരു സ്വാധീനവും കേരളത്തില്‍ ഇല്ല. ലീഗിന്റെ സ്വാധീനം ഉപയോഗപ്പെടുത്തി മാത്രം, കേരളത്തില്‍ ഒരു ഭരണമാറ്റം കൊണ്ടുവരാന്‍ യുഡിഎഫിന് കഴിയുകയില്ല. വാര്‍ഡ് വിഭജനത്തിന്റെ ആനുകൂല്യവും സംഘടനാ സംവിധാനത്തിലെ മികവും പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഗുണം ചെയ്യുമെന്നാണ് സിപിഎം വിലയിരുത്തുന്നത്. അതുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ അവര്‍ക്ക് ആശങ്കകളില്ല. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ കടുത്ത മത്സരം ഇടതുപക്ഷത്തിന് നേരിടേണ്ടി വരുമെന്നു തന്നെയാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്.
അപ്പോഴും പക്ഷേ, യു.ഡി.എഫിന് വല്ലാതെ സന്തോഷിക്കാന്‍ വകയില്ല. കേരളത്തില്‍ ഭരണമാറ്റം ആഗ്രഹിക്കുന്ന ജനവിഭാഗം ശക്തമാണെങ്കിലും കണക്കുകള്‍ പരിശോധിച്ചാല്‍ അത്തരം ഒരു സാധ്യതയിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ യുഡിഎഫ് ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടി വരും. 2026-ല്‍, കേരളം ആര് ഭരിക്കണമെന്ന് യഥാര്‍ത്ഥത്തില്‍ തീരുമാനിക്കുന്നത് ബി.ജെ.പി പിടിക്കുന്ന വോട്ടുകളായിരിക്കും. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍, വലിയ രൂപത്തിലുള്ള വോട്ടുകള്‍ പിടിക്കാന്‍ ബി.ജെ.പി മുന്നണിക്ക് സാധിച്ചിട്ടുണ്ട്. 2026-ല്‍ അത് ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യത.
പാകിസ്ഥാന് എതിരെ ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറും തുടര്‍ന്ന് നടന്ന സംഭവവികാസങ്ങളുമെല്ലാം തന്നെ ബി.ജെ.പി പ്രചരണായുധമാക്കുന്നത് അവര്‍ക്ക് നേട്ടമായി മാറുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. അങ്ങനെ സംഭവിച്ചാല്‍, അത് പ്രധാനമായും യുഡിഎഫ് വോട്ട് ബാങ്കുകളെയാണ് ബാധിക്കുക. പിണറായി സര്‍ക്കാറിന് എതിരായ വോട്ടുകള്‍ ഭിന്നിക്കുന്നത് മൂന്നാമതും ഇടതുപക്ഷം അധികാരത്തില്‍ വരാനാണ് സാഹചര്യമൊരുക്കുക.
10 നിയമസഭാ സീറ്റുകളിലെങ്കിലും വിജയിക്കണമെന്ന് ആഗ്രഹിക്കുന്ന ബി.ജെ.പിക്ക് വോട്ട് ശതമാനം കുറയുന്ന സാഹചര്യം ചിന്തിക്കാന്‍ പോലും കഴിയുകയില്ല. മാത്രമല്ല, അസംതൃപ്തരായ കോണ്‍ഗ്രസ്സ് നേതാക്കളെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രംഗത്തിറക്കാനും ബിജെപിക്ക് പദ്ധതിയുണ്ട്. ശശി തരൂരിനെ തന്നെ അടര്‍ത്തിയെടുത്ത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചാല്‍ പോലും അത്ഭുതപ്പെടേണ്ടതില്ലെന്നതാണ് നിലവിലെ അവസ്ഥ.
കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കോട്ട തകര്‍ത്താണ് നടന്‍ സുരേഷ് ഗോപി 2019 ല്‍ ലഭിച്ചതിനേക്കാള്‍ 1,18,516 വോട്ടുകള്‍ കൂടുതല്‍ നേടി തൃശൂരില്‍ നിന്നും വിജയിച്ചിരുന്നത്. ഇവിടെ പ്രധാനമായും ചോര്‍ന്നിരിക്കുന്നത് കോണ്‍ഗ്രസ്സ് വോട്ടുകളാണ്. മൂന്നാം സ്ഥാനത്തേക്കാണ് കെ മുരളീധരന്‍ തള്ളിവിടപ്പെട്ടിരിക്കുന്നത്. വയനാട്ടില്‍, രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച കെ സുരേന്ദ്രനും ബിജെപിയുടെ വോട്ട് വിഹിതം വലിയ രൂപത്തില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍, പാലക്കാട്, കൊല്ലം എന്നിവിടങ്ങളിലും, ബിജെപിയുടെ പ്രകടനം മെച്ചപ്പെട്ടിട്ടുണ്ട്. ബിജെപിയുടെ പ്രകടനം മെച്ചപ്പെട്ടാൽ അതിന്റെ ദോഷം അനുഭവിക്കുക യുഡിഎഫും കോൺഗ്രസും മാത്രമായിരിക്കും.
Content: Will the Left rule continue? Will the BJP defeat the UDF?




