ന്യൂഡല്‍ഹി: അപൂര്‍വ സാഹചര്യങ്ങളില്‍ കക്ഷികള്‍ പരസ്പരം ഒത്തുതീർപ്പിലെത്തിയാൽ ബലാത്സംഗക്കേസ് റദ്ദാക്കാമെന്ന് സുപ്രീംകോടതി.
പരാതിക്കാരി പിന്മാറിയിട്ടും കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച ബോംബെ ഹൈക്കോടതിയുടെ വിധിക്കെതിരേ പ്രതി നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ബലാത്സംഗം ഗുരുതരമായ കുറ്റമാണ്. ഒത്തുതീർപ്പിന്റെ പേരിൽ ബലാത്സംഗക്കേസിലെ ക്രിമിനല്‍നടപടികള്‍ റദ്ദാക്കുന്നത് പ്രോത്സാഹനം അർഹിക്കുന്ന ഒന്നല്ല.
എന്നാല്‍, ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 482-ാം വകുപ്പുപ്രകാരം നീതി നടപ്പാക്കാനുള്ള കോടതിയുടെ അധികാരം ഇടുങ്ങിയ ഫോര്‍മുലവെച്ച് ഒതുക്കാനും പാടുള്ളതല്ല. ഓരോ കേസും വ്യത്യസ്തമാണ്. വസ്തുതകളും സാഹചര്യങ്ങളും പരിശോധിച്ചുവേണം തീരുമാനമെടുക്കേണ്ടത്. പ്രതിയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തീര്‍ന്നെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി കേസ് പിന്‍വലിക്കുകയായിരുന്നു.
വിവാഹിതയായി കുടുംബജീവിതം നയിക്കുന്ന തനിക്ക് ഈ കേസുമായി മുന്നോട്ടുപോയി സമാധാനം കളയാന്‍ ആഗ്രഹിക്കുന്നില്ലെന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ വിചാരണയുമായി മുന്നോട്ടുപോകുന്നതിൽ പ്രയോജനമുണ്ടെന്ന്
കരുതുന്നില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ഹൈക്കോടതിയുടെ വിധി റദ്ദാക്കി.
Content: Rape case can be quashed in rare circumstances if parties reach settlement: Supreme Court




