കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിലെ എട്ടാം പ്രതിയായ സുബീഷ് വെളുത്തോളിക്ക് 20 ദിവസത്തെ പരോൾ അനുവദിച്ചു. ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുബീഷ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കോടതി ഇതു തള്ളിയതിന് പിന്നാലെയാണ് 20 ദിവസത്തേക്ക് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എട്ടാം പ്രതി ആണ് സുബീഷ് വെളുത്തോളി. പെരിയ കേസില്‍ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന 10 പ്രതികളിലൊരാളാണ് സുബീഷ്.
ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് നേരത്തെ ബേക്കല്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 24 പ്രതികളില്‍ 14 പേരെയാണ് എറണാകുളം സിബിഐ കോടതി ശിക്ഷിച്ചിരുന്നത്. വെറുതേവിട്ട പത്തു പേരില്‍ എട്ടുപേരെകൂടി ശിക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച് സിബിഐ ഹൈക്കോടതിയില്‍ അപ്പീല്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. പത്തുപേര്‍ക്ക് ഇരട്ട ജീവപര്യന്തവും നാലുപേര്‍ക്ക് അഞ്ചുവര്‍ഷം തടവുശിക്ഷയുമാണ് സിബിഐ കോടതി വിധിച്ചത്.






