ദർഭംഗ: ജാതി മാറി വിവാഹം കഴിച്ചതിന് ആശുപത്രിയിൽവെച്ച് നഴ്‌സിങ് വിദ്യാർത്ഥിയെ മകളുടെ കൺമുന്നിൽ ഭാര്യാപിതാവ് വെടിവെച്ച് കൊന്നു. ദർഭംഗ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ രണ്ടാം വർഷ ബിഎസ്സി നഴ്സിങ് വിദ്യാർത്ഥി രാഹുൽ കുമാറാ(25)ണ് വെടിയേറ്റു മരിച്ചത്. ഒന്നാം വർഷ നഴ്‌സിങ് വിദ്യാർത്ഥിനിയും നവവധുവുമായ തനു പ്രിയയുടെ കൺമുന്നിൽ വെച്ചാണ് രാഹുലിനെ ഭാര്യാപിതാവ് തൊട്ടടുത്തുനിന്ന് വെടിവെച്ചത്. രാഹുലുമായുള്ള തനുവിന്റെ വിവാഹത്തിൽ കുടുംബത്തിന് എതിർപ്പുണ്ടായിരുന്നു.
ബിഹാറിലെ ദർഭംഗയിലാണ് സംഭവം. കൊലപാതകത്തിന് പിന്നാലെ രാഹുലിന്റെ സഹപാഠികൾ മർദ്ദിച്ചതിനെ തുടർന്ന് തനുവിന്റെ അച്ഛൻ പ്രേംശങ്കർ ഝായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കായി ഇയാളെ പട്‌നയിലേക്ക് മാറ്റുകയാണെന്ന് പോലീസ് പറഞ്ഞു.
നാല് മാസം മുൻപാണ് രാഹുലും തനുവും വിവാഹിതരായത്. ഇരുവരും ഒരേ ഹോസ്റ്റൽ കെട്ടിടത്തിലെ വ്യത്യസ്ത നിലകളിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം മുഖംമറച്ച ഒരാൾ രാഹുലിനെ സമീപിക്കുന്നത് കണ്ടെന്നും അത് തന്റെ അച്ഛനാണെന്ന് പിന്നീട് തിരിച്ചറിഞ്ഞെന്നും തനു പറഞ്ഞു.
തോക്കുമായി വന്ന പ്രേശങ്കർ തനുവിന്റെ മുന്നിൽവെച്ചാണ് രാഹുലിനു നേർക്ക് വെടിയുതിർത്തത്. നെഞ്ചിൽ വെടിയേറ്റ രാഹുൽ തനുവിന്റെ മടിയിലേക്ക് വീഴുകയും ചെയ്തു. അച്ഛനാണ് രാഹുലിനെ വെടിവെച്ചതെങ്കിലും ഗൂഢാലോചനയിൽ തന്റെ കുടുംബം മുഴുവൻ പങ്കാളികളാണെന്നും തനു പറഞ്ഞു. കുടുംബം തന്നെയോ ഭർത്താവിനെയോ ഉപദ്രവിച്ചേക്കുമെന്ന് കാണിച്ച് തനു കോടതിയെ സമീപിച്ചിരുന്നു.
സംഭവത്തെ തുടർന്നു ആശുപത്രിയിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് പാടുപെട്ടു. വിദ്യാർത്ഥികളെ ആശുപത്രിയിൽനിന്ന് പോലീസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ വൻ പോലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.






