ന്യൂഡൽഹി: രാജ്യത്ത് സ്‌കൂളുകളില്‍ നിയമനമില്ലാതെ ഒഴിഞ്ഞുകിടക്കുന്നത് പത്ത് ലക്ഷത്തോളം അധ്യാപക തസ്‌തിക. 2024–-25 ലെ കണക്കുപ്രകാരം പ്രാഥമിക വിദ്യാലയങ്ങളില്‍ 5.73 ലക്ഷവും(12.6 ശതമാനം) സെക്കൻഡറി സ്‌കൂളുകളിൽ 4.10 ലക്ഷവും(16.8 ശതമാനം) തസ്‌തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ആകെ ഒഴിവുള്ള തസ്‌തികകള്‍ 9.83 ലക്ഷം (14.07 ശതമാനം). ഇവ എത്രയുംവേഗം നികത്താന്‍ നടപടിയെടുക്കണമെന്ന് വിദ്യാഭ്യാസ കാര്യങ്ങൾക്കായുള്ള പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി കേന്ദ്രസർക്കാരിനോട് നിര്‍ദേശിച്ചു.
കേന്ദ്രസർക്കാരിന് കീഴിലുള്ള കേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലും 30 മുതൽ 50 ശതമാനംവരെ ഒഴിവുണ്ട്. സ്‌കൂളുകളിൽ കരാർ നിയമനം പാടില്ലെന്ന് നേരത്തെ നിർദേശിച്ചതാണ്. എന്നാൽ കേന്ദ്രസർക്കാർ സ്‌കൂളുകളിൽ അടക്കം കരാർ നിയമനം വ്യാപകം. സംവരണ വ്യവസ്ഥകളൊന്നും പാലിക്കുന്നില്ല. കരാർ നിയമനങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും ദിഗ്‌വിജയ് സിങ് തലവനായ സമിതി നിർദേശിച്ചു.
സമഗ്ര ശിക്ഷാഅഭിയാൻ(എസ്‌എസ്‌എ) ഫണ്ട് ലഭിക്കുന്ന 14.8 ലക്ഷം സ്‌കൂളുകളിൽ മൂവായിരം കേന്ദ്രസർക്കാരിന്റേതാണ്. നിയമനത്തിന് തയ്യാറാകാത്ത സംസ്ഥാനങ്ങൾക്കുള്ള എസ്‌എസ്‌എ ഫണ്ടിന്റെ അധ്യാപകർക്കുള്ള ശമ്പള വിഹിതം തടയണം. തസ്‌തിക നികത്തുവെന്ന് ഉറപ്പാക്കിയ ശേഷം മാത്രം വിഹിതം കൈമാറിയാൽ മതി. 2026 മാർച്ച് 31 നകം ഒഴിവുള്ള എല്ലാ തസ്‌തികകളും നികത്തിയെന്ന് ഉറപ്പുവരുത്തണം –സമിതി നിർദേശിച്ചു.
രാജ്യത്ത് അധ്യാപക നിലവാരം ഉറപ്പുവരുത്തേണ്ട അധ്യാപക വിദ്യാഭ്യാസത്തിനായുള്ള ദേശീയ സമിതി(എൻസിടിഇ)യിലും തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു. ഗ്രൂപ്പ് എ തസ്‌തികകളിൽ 54 ശതമാനവും ഗ്രൂപ്പ് ബി തസ്‌തികകളിൽ 43 ശതമാനവും ഗ്രൂപ്പ് സിയിൽ 89 ശതമാനവും ഒഴിവുണ്ട്. 2019നുശേഷം എൻസിടിഇയിൽ സ്ഥിരനിയമനമില്ല.






