ബിപാഷ ബസുവിനെ ബോഡിഷെയിം ചെയ്തന്ന ആരോപണത്തില്‍ വിശദീകരണവുമായി നടി മൃണാള്‍ ഠാക്കൂര്‍. ബിപാഷ ബസു ‘പുരുഷനെപ്പോലെ മസിലുള്ള’ സ്ത്രീയാണെന്ന് മൃണാള്‍ ഠാക്കൂര്‍ പഴയൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പഴയ വാക്കുകള്‍ അടുത്തിടെ വൈറലായി. ബിപാഷയും പരോക്ഷപ്രതികരണവുമായി എത്തിയതോടെയാണ് മൃണാള്‍ ഇന്റഗ്രാമില്‍ വിശദീകരണവും ഖേദപ്രകടനവും നടത്തിയത്.
‘കൗമാരക്കാരിയായിരുന്നു ഞാന്‍ 19-ാം വയസ്സില്‍ ഒരുപാട് വിഡ്ഢിത്തങ്ങള്‍ പറഞ്ഞിട്ടുണ്ട്. എന്റെ വാക്കുകളുടെ ഗൗരവമോ, തമാശയ്ക്ക് പറയുന്ന വാക്കുകള്‍ എത്രമാത്രം വേദനിപ്പിക്കുമെന്നോ ഞാന്‍ പലപ്പോഴും മനസിലാക്കിയിരുന്നില്ല. എന്നാല്‍, ആ വാക്കുകള്‍ വേദനിപ്പിച്ചു എന്നതില്‍ ഞാന്‍ ഖേദിക്കുന്നു. ആരേയും ബോഡിഷെയിം ചെയ്യുക എന്നത് എന്റെ ഉദ്ദേശമായിരുന്നില്ല. അഭിമുഖത്തിലെ തമാശ അതിരുകടന്നുപോയതാണ്. എന്നാല്‍, അത് എങ്ങനെയാണ് വ്യാഖ്യാനിക്കപ്പെട്ടതെന്ന് എനിക്ക് മനസിലാക്കാനാകും. വാക്കുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ കുറച്ചുകൂടി ശ്രദ്ധിക്കണമായിരുന്നുവെന്ന് ഞാനിപ്പോള്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. എല്ലാരൂപത്തിലും സൗന്ദര്യമുണ്ടെന്ന് ഞാന്‍ കാലംകൊണ്ട് തിരിച്ചറിയുന്നു’, മൃണാള്‍ ഠാക്കൂര്‍ കുറിച്ചു.
ടെലിവിഷൻ പരമ്പരകളിൽ അഭിനയിക്കുന്ന കാലത്ത് നല്‍കിയ അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടത്. തുടര്‍ന്ന്, പരോക്ഷപ്രതികരണവുമായി ബിപാഷയും രംഗത്തെത്തിയിരുന്നു. ‘ശക്തരായ സ്ത്രീകള്‍ പരസ്പരം താങ്ങാവുക’, എന്നായിരുന്നു ബിപാഷയുടെ ആദ്യപ്രതികരണം.
പിന്നാലെ, മറ്റൊരു സ്‌റ്റോറിയിലും മൃണാളിന്റെ വാക്കുകളോട് ബിപാഷ പ്രതികരിച്ചിരുന്നു. ‘സുന്ദരികളായ സ്ത്രീകളേ, നിങ്ങളും മസിലുകള്‍ ഉണ്ടാക്കൂ. നമ്മള്‍ ശക്തരായിരിക്കണം. ശാരീരികവും മാനസികവുമായ ആരോഗ്യം എന്നേക്കും നിലനിര്‍ത്താന്‍ മസിലുകള്‍ സഹായിക്കും. സ്ത്രീകള്‍ കരുത്തരായോ ശാരീരികമായി ശക്തരായോ കാണപ്പെടരുതെന്നുള്ള പഴഞ്ചന്‍ ചിന്താഗതിയേ തകര്‍ക്കൂ’, എന്നുമായിരുന്നു ബിപാഷയുടെ വാക്കുകള്‍.






