ചെന്നൈ: സാങ്കേതിക തകരാർ മൂലം കോഴിക്കോട്ടുള്ള എയർ ഇന്ത്യ വിമാനത്തിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ് ഏർപ്പെടുത്തി. ക്വാലാലംപൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു എയർ ഏഷ്യ വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്. വ്യാഴാഴ്ച രാത്രി 11.25 ന് ആയിരുന്നു സംഭവം. വിമാനത്തിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നായിരുന്നു അടിയന്തര ലാൻഡിങ്. ചെന്നൈ എയർ ട്രാഫിക് കൺട്രോളിനെ പൈലറ്റ് വിവരം അറിയിച്ചതിനു പിന്നാലെ വിമാനം ഉടൻ ലാൻഡ് ചെയ്യാൻ നിർദേശം നൽകുകയായിരുന്നു.
അഗ്നിരക്ഷാ സേനയും ആംബുലൻസുകളും ഉൾപ്പെടെ എല്ലാ അടിയന്തര സേവനങ്ങളും വിന്യസിച്ച ശേഷമാണ് ലാൻഡിങ്ങിനു നിർദേശം നൽകിയത്. 147 യാത്രക്കാരുമായി വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. നിലവിൽ വിമാനത്താവളത്തിനു സമീപത്തെ ഹോട്ടലിലാണ് യാത്രക്കാർ. ഇന്നു വൈകിട്ട് 5 മണിക്ക് വിമാനം കോഴിക്കോട്ടേക്ക് പുറപ്പെടും.






