മലപ്പുറം: വാക്കുതർക്കത്തെത്തുടർന്ന് ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25കാരി മരിച്ചു. കുന്നംകുളം സ്വദേശിനി ഷഹ്നയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ മരിച്ചത്. 75 ശതമാനത്തോളം തീപ്പൊള്ളലേറ്റ നിലയിലാണ് ഷഹ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് അരക്കുപറമ്പ് ഇബ്രാഹിംപടി ചേരിക്കല്ലൻ മുൻഷാദി (31)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് വാക്കുതർക്കത്തിനും തുടർന്ന് നടന്ന ക്രൂരകൃത്യത്തിനും കാരണമായതെന്ന് പെരിന്തൽമണ്ണ സ്റ്റേഷൻ ഇൻസ്‌പെക്ടർ അറിയിച്ചു.
അഞ്ച് മാസം മുൻപാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ ഇരുവർക്കും ഓരോ കുട്ടികളുണ്ട്. മുൻഷാദിന്റെ ആദ്യഭാര്യ അപസ്മാരത്തെ തുടർന്ന് മരണപ്പെട്ടതായി വിവരമുണ്ടെങ്കിലും, ആ സംഭവത്തിലും അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയുമായി പൊലീസ് സംഘവും ഫോറൻസിക് വിദഗ്ധരും ചേർന്ന് വീട്ടിൽ തെളിവെടുപ്പ് നടത്തി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഷഹ്നയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.






