കണ്ണൂർ: പയ്യന്നൂർ വെള്ളൂരിൽ മഹിളാ കോൺഗ്രസ് പ്രവർത്തകയുടെ വീടിനുനേരെ സ്ഫോടകവസ്തു എറിഞ്ഞതായി പരാതി. തിങ്കളാഴ്ച രാത്രി ഏകദേശം 10.45ഓടെയായിരുന്നു സംഭവം. വെള്ളൂർ രാമൻകുളത്തിനടുത്ത് താമസിക്കുന്ന വി.വി. കമലാക്ഷിയുടെ വീടിനെയാണ് ആക്രമണം ലക്ഷ്യമിട്ടത്. റോഡിൽ നിന്നാണ് ഗുണ്ട് പടക്കം എറിഞ്ഞത്. എന്നാൽ അത് ലക്ഷ്യം തെറ്റി വീട്ടുപറമ്പിൽ സ്ഥാപിച്ചിരുന്ന ഒരു സ്വകാര്യ കമ്പനിയുടെ പരസ്യബോർഡിൽ തട്ടി പൊട്ടിത്തെറിച്ചു.
സ്ഫോടന ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്ക് ഓടിയെത്തി. ആരും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. കമലാക്ഷിയുടെ മരുമകൾ ഇ. നിത്യ പ്രദേശത്തെ ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റാണ്. സംഭവത്തിൽ പയ്യന്നൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ സ്ഥലത്ത് പരിശോധന നടത്തി. ആക്രമണം നടത്തിയവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഇതിന് മുമ്പും, തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് നിത്യയുടെ ഇരുചക്രവാഹനം നശിപ്പിക്കുകയും വീടിന് മുന്നിൽ പടക്കങ്ങൾ എറിയുകയും ചെയ്തതായി യു.ഡി.എഫ്. ആരോപിച്ചു. സംഭവത്തിന് പിന്നാലെ കോൺഗ്രസ് നേതാക്കളായ വി. കുഞ്ഞികൃഷ്ണൻ, കെ. ജയരാജ്, കെ. ടി. ഹരീഷ്, എൻ. ഗംഗാധരൻ എന്നിവർ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.




