മലപ്പുറം: വാൽപ്പാറയിൽ ഉണ്ടായ വാഹനാപകടത്തിൽ നിന്ന് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ട പത്ത് വയസ്സുകാരി മസ്‌നീൻ ആശുപത്രി വിട്ടു. നാലു ദിവസമായി പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിലെ സർജിക്കൽ ഐ.സി.യുവിൽ ചികിത്സയിലായിരുന്നു. വയറ്റിൽ ആന്തരിക രക്തസ്രാവമുണ്ടായിരുന്ന മസ്‌നീൻ ഇപ്പോൾ പൂർണമായി സുഖം പ്രാപിച്ചതായി ഡോക്ടർമാർ അറിയിച്ചു. പിതാവ് അബ്ദുൾ ഹക്കീമിനും ബന്ധുക്കൾക്കും ഒപ്പം കുട്ടി വീട്ടിലേക്ക് മടങ്ങി.
അപകടത്തിൽ മാതാവ് ഷക്കീല മരിച്ചതായി കുട്ടിക്ക് ഇപ്പോഴും അറിയിച്ചിട്ടില്ല. കുറച്ച് ദിവസത്തെ വിശ്രമത്തിന് ശേഷം ഈ വിവരം അറിയിക്കാമെന്ന് സൈക്കോളജിസ്റ്റുകൾ നിർദേശിച്ചു. ചുരത്തിന്റെ 13-ാം വളവിൽ നിന്ന് ഒമ്പതാം വളവിലേക്ക് വാഹനം വീണ് ഉണ്ടാകുകയായിരുന്നു അപകടം.
അപകടം കണ്ട് ഓടിയെത്തിയ ഒരു ടാക്‌സി ഡ്രൈവറാണ് മസ്‌നീനെ വാഹനത്തിനുള്ളിൽ നിന്ന് പുറത്തെടുത്തത്. ആദ്യം പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ ചികിത്സ നൽകിയ കുട്ടിയെ പിന്നീട് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പാങ്ങ് ജി.യു.പി. സ്കൂളിലെ അധ്യാപികയായ ഷക്കീല സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. അഞ്ചാം ക്ലാസ് പരീക്ഷ കഴിഞ്ഞിരിക്കുകയാണ് മസ്‌നീൻ.




