അമേരിക്കയുടെ അധിക തീരുവ തമിഴ്നാട്ടിലെ വ്യവസായത്തെ ആഴത്തിൽ ബാധിക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തിരുപ്പൂരിലെ തുണി വ്യവസായത്തെ യുഎസ് തീരുമാനം സാരമായി ബാധിക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി. 3000 കോടിയുടെ വിപണി നഷ്ടമുണ്ടാകും. വലിയതോതിൽ തൊഴിൽ നഷ്ടമുണ്ടാകുമെന്നും സർക്കാർ വ്യവസായികൾക്കും തൊഴിലാളികൾക്കും ഉടൻ സഹായം നൽകണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
തമിഴ്‌നാട്ടിലെ വ്യവസായങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് അടിയന്തര ശ്രദ്ധ വേണമെന്നും സ്റ്റാലിൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ തുണി വ്യവസായത്തിൽ ഏകദേശം 3,000 കോടി രൂപയുടെ വ്യാപാര ആഘാതം ഉണ്ടായതായി പറയുന്ന ഒരു വാർത്താ റിപ്പോർട്ടും സ്റ്റാലിൻ പങ്കുവെച്ചു.
“USതാരിഫ് 50% ആക്കിയത് തമിഴ്‌നാടിന്റെ കയറ്റുമതിയെ, പ്രത്യേകിച്ച് തിരുപ്പൂരിന്റെ ടെക്സ്റ്റൈൽ ഹബ്ബിനെ കാര്യമായി ബാധിച്ചു, ഇത് ഏകദേശം 3,000 കോടി രൂപയുടെ വ്യാപാര ആഘാതമുണ്ടാക്കുകയും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ അപകടത്തിലാക്കുകയും ചെയ്തു. നമ്മുടെ വ്യവസായങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് അടിയന്തര ആശ്വാസവും ഘടനാപരമായ പരിഷ്കാരങ്ങളും വേണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നു” എന്ന് സ്റ്റാലിൻ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.




