ആലപ്പുഴ: പുന്നമടക്കായലിലെ ജലമാമാങ്കത്തിന് കൊടിയുയർത്തി മന്ത്രി മുഹമ്മദ് റിയാസ്. നെഹ്‌റു ട്രോഫി വള്ളംകളിയുടെ പവലിയൻ നവീകരണത്തിന് പത്ത് കോടി രൂപ അനുവദിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. സർക്കാർ ഏഴ് കോടി രൂപ അനുവദിച്ചു. പിപി ചിത്തരഞ്ജൻ എംഎൽഎ രണ്ട് കോടി രൂപ അനുവദിച്ചു. ടൂറിസം വകുപ്പ് ഒരു കോടി രൂപയും അനുവദിച്ചതായി മന്ത്രി അറിയിച്ചു. നവകേരള സദസിൽ ലഭിച്ച നിവേദനത്തിലാണ് തീരുമാനം.
ചരിത്രത്തിൽ ആദ്യമായാണ് സർക്കാർ ഇത്രയധികം തുക നെഹ്‌റു ട്രോഫി വള്ളം കളിക്കായി അനുവദിക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പുന്നമടക്കായലിൽ ആവേശത്തിരകളുയർത്തി 71ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കമായി. ഇരുട്ടുകുത്തി വള്ളങ്ങളുടെ ഹീറ്റ്സ് തുടങ്ങി. 21 ചുണ്ടൻ വള്ളങ്ങൾ അടക്കം 75 വള്ളങ്ങളാണ് മത്സരത്തിനിറങ്ങുന്നത്. വൈകിട്ട് അഞ്ചരയോടെ ഫൈനൽ മത്സരങ്ങൾ നടക്കും.






