ന്യൂഡൽഹി: മാസങ്ങളുടെ ഇടവേളക്കു ശേഷം ഇന്ത്യയും യുഎസും തമ്മിൽ ഉഭയകക്ഷി വ്യാപാര ചർച്ചകൾക്ക് ഇന്നു തുടക്കമാകും. ദക്ഷിണ, മധ്യ ഏഷ്യയുടെ ചുമതലയുള്ള യുഎസ് വാണിജ്യ ഉപപ്രതിനിധി ബ്രെൻഡൻ ലിൻജ് ഡൽഹിയിൽ കേന്ദ്ര വാണിജ്യ വകുപ്പ് സ്പെഷൽ സെക്രട്ടറി രാജേഷ് അഗർവാളുമായി ചർച്ച നടത്തും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കു മേൽ ചുമത്തിയ ഇരട്ടത്തീരുവയുടെ പശ്ചാത്തലത്തിൽ ഇന്നത്തെ ചർച്ചക്ക് പ്രാധാന്യമേറെയാണ്.
നേരത്തേ, ഓഗസ്റ്റ് 25നും 29നുമിടയിൽ നടത്താൻ തീരുമാനിച്ച ചർച്ചയാണിത്. എന്നാൽ, ട്രംപിന്റെ തീരുവയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ചർച്ച നീളുകയായിരുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎസ്. 120 ബില്യൻ ഡോളറിന്റെ വ്യാപാരമാണ് കഴിഞ്ഞ വർഷം യുഎസുമായി ഇന്ത്യക്കുണ്ടായിരുന്നത്. എന്നാൽ, ട്രംപ് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയോടെ പല മേഖലകളും അനിശ്ചിതത്വം നേരിട്ടിരുന്നു. ഇക്കാര്യങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാമെന്ന പ്രതീക്ഷയാണ് ഇന്നത്തെ കൂടിക്കാഴ്ചക്ക് മുന്നോടിയായുള്ളത്.
ചർച്ചകൾക്കായി ഇന്ത്യൻ പ്രതിനിധി സംഘത്തെ യുഎസിലേക്കും ക്ഷണിച്ചിട്ടുണ്ട്. ഇടക്കാല വ്യാപാരക്കരാറിൽ ഒക്ടോബർ–നവംബർ മാസത്തോടെ ആദ്യഘട്ട ധാരണയിലെത്താനായിരുന്നു നേരത്തെയുണ്ടായിരുന്ന കണക്കുകൂട്ടൽ. എന്നാൽ, ഇന്ത്യൻ കാർഷിക, ക്ഷീര മേഖല തുറന്നുകിട്ടാനുള്ള യുഎസ് താൽപര്യമാണ് വിലങ്ങുതടിയായത്. രാജ്യത്തെ വലിയ ശതമാനം ജനങ്ങളുടെ ഉപജീവന മാർഗമായ കാർഷിക, ക്ഷീര മേഖല പൂർണമായും തുറന്നുനൽകാൻ ഇന്ത്യ തയാറല്ല. ഈ വർഷം മാർച്ചിലാണ് വിപുലമായ വ്യാപാര ചർച്ചകൾക്ക് ഇരുരാജ്യങ്ങളും തുടക്കമിട്ടത്.






