തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് കസ്റ്റഡി മർദനങ്ങൾ സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യും. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നൽകി. ഉച്ചയ്ക്ക് 12 മണി മുതൽ രണ്ട് മണിവരെ വിഷയം ചർച്ച ചെയ്യാനാണ് സ്‌പീക്കർ അനുമതി നൽകിയത്. വിഷയം വലിയ രീതിയിൽ മാദ്ധ്യമങ്ങൾ ചർച്ച ചെയ്തതാണെന്നും അതുകൊണ്ട് സഭയിലും ചർച്ച ചെയ്യുന്നതാണ് ഉചിതമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റോജി എം ജോൺ, കെ പി എ മജീദ്, മോൺസ് ജോസഫ്, അനൂപ് ജേക്കബ്, മാണി സി കാപ്പൻ, കെ കെ രമ എന്നിവരാണ് നോട്ടീസ് നൽകിയത്.
അതേസമയം, ലൈംഗികാരോപണ വിവാദത്തിൽപ്പെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സഭാസമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് നിയമസഭയിൽ എത്തിയില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് വിട്ടുനിൽക്കുന്നതെന്നാണ് വിശദീകരണം. പാർട്ടി നടപടിയെടുത്തതോടെ സഭാസമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് കരുതിയ പ്രതിപക്ഷ നേതാവിനെയും പാർട്ടി നേതൃത്വത്തെയും അമ്പരപ്പിച്ചുകൊണ്ട് ഇന്നലെ രാഹുൽ സഭയിലെത്തിയിരുന്നു.
സഭയിൽ എത്തേണ്ടതില്ലെന്ന് പാർട്ടി രാഹുലിന് നിർദേശം നൽകിയതായാണ് വിവരം. പൊലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിഷയം സഭയിൽ ഉന്നയിച്ച് സർക്കാരിനെതിരെ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. അതിനാൽ ഈ ദിവസങ്ങളിൽ രാഹുൽ സഭയിലെത്തുന്നത് പ്രതിപക്ഷത്തിന് തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്.






