അഫ്ഗാനിസ്ഥാൻ :അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടം ഇന്റർനെറ്റ് നിയന്ത്രണങ്ങളിൽ കടുത്ത പിടിമുറുക്കം ആരംഭിച്ചു. “അധാർമികത തടയുക” എന്ന പേരിൽ രാജ്യത്തെ പല പ്രവിശ്യകളിലും ഫൈബർ-ഓപ്റ്റിക് ഇന്റർനെറ്റ് ആക്‌സസ് പൂർണ്ണമായി വിച്ഛേദിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2021 ഓഗസ്റ്റിൽ അധികാരം ഏറ്റെടുത്തതിന് ശേഷമുള്ള താലിബാന്റെ ആദ്യത്തെ ഇത്തരത്തിലുള്ള ഉത്തരവാണിത്.
ഫൈബർ-ഓപ്റ്റിക് ഇന്റർനെറ്റ് നിരോധിച്ചതിനെ തുടർന്ന് സർക്കാർ ഓഫീസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ കേന്ദ്രങ്ങൾ, വീടുകൾ തുടങ്ങി വിവിധ മേഖലകളിൽ വൈ-ഫൈ സേവനം നിലച്ചിരിക്കുകയാണ്. എന്നാൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ തുടരുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അവശ്യ സേവനങ്ങൾക്ക് ബദൽ സംവിധാനങ്ങൾ ഒരുക്കുന്ന ശ്രമം പുരോഗമിക്കുന്നതായി അധികൃതർ വ്യക്തമാക്കി.
അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് പ്രകാരം വടക്കൻ ബാൽഖ് പ്രവിശ്യയിൽ ചൊവ്വാഴ്ച വൈ-ഫൈ തടസ്സം സ്ഥിരീകരിച്ചു. ബാഗ്ലാൻ, ബദക്ഷാൻ, കുണ്ടുസ്, നംഗർഹാർ, തഖാർ തുടങ്ങിയ പ്രദേശങ്ങളിലും സമാനമായി ആക്‌സസ് വിച്ഛേദിക്കപ്പെട്ടതായി റിപ്പോർട്ടുണ്ട്. പ്രാദേശിക വക്താവ് ഹാജി അത്തൗല്ല സെയ്‌ദ് വ്യക്തമാക്കി, “അധാർമികത തടയുന്നതിനാണ് നടപടി. ആവശ്യങ്ങൾക്കായി രാജ്യത്തിനുള്ളിൽ ബദൽ സംവിധാനം രൂപീകരിക്കും.”
ഇന്റർനെറ്റ് വിലക്ക് ആഭ്യന്തരമായും രാജ്യാന്തര തലത്തിലും കടുത്ത വിമർശനങ്ങൾക്കാണ് ഇടയായിരിക്കുന്നത്. ദശലക്ഷക്കണക്കിന് പൗരന്മാരുടെ അഭിപ്രായസ്വാതന്ത്ര്യത്തിനും മാധ്യമ പ്രവർത്തനത്തിനും ഭീഷണിയാണിതെന്ന് അഫ്‌ഗാനിസ്ഥാൻ മീഡിയ സപ്പോർട്ട് ഓർഗനൈസേഷൻ പ്രസ്താവനയിൽ പറഞ്ഞു.മുൻ യുഎസ് അംബാസഡർ സൽമയ് ഖലീൽസാദ് ഉത്തരവിനെതിരെ രംഗത്തെത്തി. “അശ്ലീല ഉള്ളടക്കമാണ് യഥാർത്ഥ പ്രശ്നമെങ്കിൽ, അത് ഫിൽട്ടറിംഗ് വഴിയിലൂടെ എളുപ്പത്തിൽ തടയാനാകും. മുഴുവൻ ഫൈബർ-ഓപ്റ്റിക് സേവനം അടച്ചുപൂട്ടേണ്ട സാഹചര്യമില്ല,” എന്നാണ് അദ്ദേഹത്തിന്റെ വിമർശനം






