മനുഷ്യന്റെ നിത്യജീവിതത്തില്‍ ജലം അനിവാര്യമാണ്. രാവിലെ പല്ലുതേക്കാനും കുളിക്കാനും, രാത്രി ഉറങ്ങുന്നതിന് മുന്‍പ് മുഖം കഴുകാനും, വെള്ളം ഇല്ലാതെ ഒരു നിമിഷം പോലും കേരളക്കാര്‍ ചിന്തിക്കാന്‍ കഴിയില്ല. എന്നാൽ, ജീവന്റെ അടിസ്ഥാനമായ ഈ വെള്ളം, ചില സാഹചര്യങ്ങളില്‍ നമ്മുടെ തലച്ചോറിലേക്ക് കടന്ന് അതിനെ നശിപ്പിക്കുന്ന ഭീകരജീവിയുടെ രൂപത്തില്‍ മരണവുമായി നമ്മുടെ സിരകളിലേക്ക് ഇരച്ചുകയറാം .
അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസ് എന്ന, പേര് കേള്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുന്ന ഈ രോഗം ഒരു സയന്‍സ് ഫിക്ഷന്‍ സിനിമയിലെ കഥയല്ല. നമ്മുടെ തൊട്ടടുത്തുള്ള കുളത്തിലും പുഴയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും പതിയിരുന്ന്, ഒരു നിമിഷത്തെ അശ്രദ്ധ മുതലെടുത്ത് നമ്മുടെ ജീവനെടുക്കാന്‍ കാത്തിരിക്കുന്ന ഒരു നിശബ്ദ കൊലയാളിയാണ് . . കേരളത്തില്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണങ്ങള്‍ ഈ അമീബകാരണമാണ് . മരണത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുമ്പോള്‍, നാം അറിയേണ്ട ചില കാര്യങ്ങളുണ്ട്.
നെയ്‌ഗ്ലേരിയ ഫൗളേരി എന്ന ഏകകോശ ജീവിയാണ് ഈ മാരകമായ രോഗത്തിന് കാരണം. ഇതിനെ ‘തലച്ചോര്‍ തിന്നുന്ന അമീബ എന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും, ഇത് യഥാര്‍ത്ഥത്തില്‍ തലച്ചോറിലെ കോശങ്ങളെ ഭക്ഷിക്കുകയല്ല, മറിച്ച് തലച്ചോറില്‍ കടുത്ത അണുബാധയുണ്ടാക്കി നാശം വിതയ്ക്കുകയാണ് ചെയ്യുന്നത്.
ചൂടുള്ള ശുദ്ധജലത്തിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. പുഴകള്‍, കുളങ്ങള്‍, തടാകങ്ങള്‍, നീരുറവകള്‍, ക്ലോറിന്‍ ചേര്‍ത്ത് ശുദ്ധീകരിക്കാത്ത സ്വിമ്മിംഗ് പൂളുകള്‍, മലിനമായ ടാപ്പുവെള്ളം എന്നിവയെല്ലാം ഈ അമീബയുടെ ഇഷ്ടവാസസ്ഥലങ്ങളാണ്.
ഇവ ശരീരത്തില്‍ പ്രവേശിക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്. മലിനമായ വെള്ളത്തില്‍ മുങ്ങിക്കുളിക്കുകയോ, മൂക്കില്‍ വെള്ളം കയറ്റുകയോ ചെയ്യുമ്പോള്‍, ഈ അമീബകള്‍ മൂക്കിലൂടെ ഘ്രാണനാഡി വഴി തലച്ചോറിലെത്തുന്നു. വായിലൂടെയോ തൊലിപ്പുറത്തുള്ള മുറിവുകളിലൂടെയോ ഇവ ശരീരത്തില്‍ പ്രവേശിച്ചാല്‍ സാധാരണയായി അപകടമുണ്ടാക്കാറില്ല. ആമാശയത്തിലെ ആസിഡുകള്‍ക്ക് ഇവയെ നശിപ്പിക്കാന്‍ കഴിയും. എന്നാല്‍ മൂക്കിലൂടെ തലച്ചോറില്‍ എത്തിയാല്‍, ഇവ അതിവേഗം പെരുകുകയും തലച്ചോറില്‍ നീര്‍ക്കെട്ടും ,കടുത്ത അണുബാധയും ഉണ്ടാക്കുകയും ചെയ്യുന്നു. ഇതാണ് പ്രൈമറി അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസ് ‘ എന്ന രോഗാവസ്ഥയിലേക്ക് നയിക്കുന്നത്.
രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞാല്‍ അതിവേഗം രോഗം മൂര്‍ച്ഛിക്കുകയും മിക്കവാറും ഒരാഴ്ചയ്ക്കുള്ളില്‍ മരണം സംഭവിക്കുകയും ചെയ്യും. 97 ശതമാനത്തിലധികമാണ് ഈ രോഗത്തിന്റെ മരണനിരക്ക്. ഈ രോഗം ബാധിച്ച നൂറുപേരില്‍ മൂന്നില്‍ താഴെ പേര്‍ക്ക് മാത്രമേ അതിജീവന സാധ്യതയുള്ളൂ.
കേരളത്തില്‍ ആദ്യമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് 2016-ല്‍ തിരുവനന്തപുരം ജില്ലയിലാണ്. തുടര്‍ന്ന്, 2019-ലും 2020-ലും മലപ്പുറത്തും, 2022-ല്‍ കോഴിക്കോടും ഓരോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2023-ല്‍ ആലപ്പുഴയിലെ ഒരു വിദ്യാര്‍ത്ഥി ഈ രോഗം ബാധിച്ച് മരണപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. ഈ കേസുകളിലെല്ലാം തന്നെ, രോഗികള്‍ മലിനമായ കുളത്തിലോ മറ്റ് ജലാശയങ്ങളിലോ കുളിച്ചതായി കണ്ടെത്തിയിരുന്നു.
കേരളത്തിന്റെ കാലാവസ്ഥയും ഭൂപ്രകൃതിയും നെയ്‌ഗ്ലേരിയ ഫൗളേരിയുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കുന്നുണ്ട്. ചൂടുള്ള കാലാവസ്ഥ, ധാരാളം കെട്ടിക്കിടക്കുന്ന ജലാശയങ്ങള്‍, മലിനീകരണത്തിന്റെ ഉയര്‍ന്ന തോത് എന്നിവയെല്ലാം ഈ അമീബയ്ക്ക് പെരുകാന്‍ സഹായകമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി അന്തരീക്ഷ താപനില വര്‍ദ്ധിക്കുന്നത്, ഈ അമീബകള്‍ക്ക് കൂടുതല്‍ അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നുണ്ടെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
കേരളത്തിലെ പല പുഴകളും കുളങ്ങളും ഇന്ന് മാലിന്യനിക്ഷേപത്തിന്റെ കേന്ദ്രങ്ങളാണ്. വ്യവസായശാലകളില്‍ നിന്നും വീടുകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ യാതൊരു സംസ്‌കരണവുമില്ലാതെ ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്നത്, അമീബ ഉള്‍പ്പെടെയുള്ള സൂക്ഷ്മാണുകള്‍ക്ക് വളരാന്‍ അനുകൂലമായ സാഹചര്യം ഒരുക്കുന്നു.
നിര്‍മ്മാണ ആവശ്യങ്ങള്‍ക്കും മറ്റുമായി ഉപയോഗിക്കുന്ന വെള്ളം പലപ്പോഴും പുഴകളില്‍ നിന്നും കുളങ്ങളില്‍ നിന്നും നേരിട്ട് ശേഖരിക്കുന്നവയാണ്. ഈ വെള്ളം ശുദ്ധീകരിക്കാതെ ഉപയോഗിക്കുന്നത് രോഗവ്യാപനത്തിന് കാരണമായേക്കാം. നീന്തല്‍ പഠിക്കാനും വ്യായാമത്തിനുമായി സ്വിമ്മിംഗ് പൂളുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ശരിയായ രീതിയില്‍ ക്ലോറിനേറ്റ് ചെയ്യാത്ത സ്വിമ്മിംഗ് പൂളുകളാണ് ഈ അമീബയുടെ വളര്‍ച്ച തട്ടകം
തലവേദനയും പനിയും പോലുള്ള സാധാരണ ലക്ഷണങ്ങളോടെ ആരംഭിക്കുന്നതിനാല്‍, പലപ്പോഴും രോഗനിര്‍ണയം വൈകുന്നു. രോഗനിര്‍ണയം വൈകുന്നത് അതിജീവന സാധ്യത പൂര്‍ണ്ണമായും ഇല്ലാതാക്കുന്നഒന്നാണ് .രോഗാണു ശരീരത്തില്‍ പ്രവേശിച്ച് ഒന്നുമുതല്‍ 12 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. സാധാരണയായി അഞ്ചാം ദിവസമാണ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്.
ആദ്യഘട്ടം എന്നനിലക്ക് കടുത്ത പനി, തലവേദന, ഓക്കാനം, ഛര്‍ദ്ദി എന്നിവയും
രണ്ടാംഘട്ടത്തില്‍ കഴുത്ത് വേദന അപസ്മാരം, സ്ഥലകാലബോധം നഷ്ടപ്പെടുക, വിഭ്രാന്തി അബോധാവസ്ഥ .
എന്നീ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ അതിവേഗം രോഗം മൂര്‍ച്ഛിക്കുകയും, ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം നിലച്ച് മരണം സംഭവിക്കുകയും ചെയ്യും.
ഈ രോഗത്തിന് ഫലപ്രദമായ ചികിത്സ ലഭ്യമല്ലാത്തതിനാല്‍, പ്രതിരോധമാണ് ഏറ്റവും പ്രധാനം. മലിനജലം ഒഴിവാക്കുക,മൂക്കില്‍ വെള്ളം കയറാതെ സൂക്ഷിക്കുക,ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കുക
സ്വിമ്മിംഗ് പൂളുകളില്‍ ജാഗ്രത,കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുക .
അമീബിക് മസ്തിഷ്‌ക ജ്വരം വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒരു രോഗമാണ് . അതിന്റെ ഭീകരമായ മരണനിരക്ക് വലുതാണ് . ജീവന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ വെള്ളം തന്നെ മരണദൂതനായി മാറുന്ന ഈ അവസ്ഥയെ പ്രതിരോധിക്കാന്‍ വ്യക്തിശുചിത്വവും സാമൂഹികമായ ജാഗ്രതയും ഒരുപോലെ ആവശ്യമാണ്.നമ്മുടെ ജലാശയങ്ങള്‍ മാലിന്യമുക്തമായി സൂക്ഷിക്കേണ്ടതിന്റെയും, സുരക്ഷിതമല്ലാത്ത ജലസ്രോതസ്സുകളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കേണ്ടതിന്റെയും പ്രാധാന്യം വലുതാണ്






