ഗാബൊറോൺ: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയത് ആഘോഷിക്കാൻ രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ച് ആഫ്രിക്കൻ രാജ്യമായ ബോട്സ്വാന. കഴിഞ്ഞദിവസം പുരുഷന്മാരുടെ 4×400 മീറ്റർ റിലേയിൽ ലീ ബെക്കെമ്പിലേ എപ്പി, ബയാപോ ഡോറി, ലെറ്റ്സിൽ ടെബോഗോ, ബുസാങ് കോളൻ കെബിനാറ്റ്ഷിപി എന്നിവരടങ്ങിയ സംഘം രണ്ടുമിനിറ്റ് 57.76 സെക്കൻഡിൽ ഫിനിഷ്ചെയ്താണ് സ്വർണം നേടിയത്.
യുഎസ് ടീം വെള്ളിയും ദക്ഷിണാഫ്രിക്ക വെങ്കലവും നേടി. അവസാനലാപ്പിൽ കോളൻ കെബിനാറ്റ്ഷിപിയുടെ അദ്ഭുതകരമായ കുതിപ്പാണ് ടീമിന് സ്വർണം നേടിക്കൊടുത്തത്. പുരുഷന്മാരുടെ 400 മീറ്ററിലും കോളൻ സ്വർണം നേടി. വിജയ ആഘോഷത്തിന്റെ ഭാഗമായി ബോട്സ്വാനയുടെ സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന്, സെപ്റ്റംബർ 29-ന് പൊതു അവധിയായിരിക്കുമെന്ന് പ്രസിഡന്റ് ഡ്യൂമ ഗിഡിയോൺ ബൊക്കൊ പ്രഖ്യാപിച്ചു. കഴിഞ്ഞവർഷം പാരീസ് ഒളിമ്പിക്സിൽ പുരുഷന്മാരുടെ 200 മീറ്ററിൽ ലെറ്റ്സിൽ ടെബോഗോ സ്വർണം നേടിയിരുന്നു. രാജ്യത്തിന്റെ ആദ്യ ഒളിമ്പിക് സ്വർണമാണിത്.






