ചെന്നൈ: കരൂരിൽ ഉണ്ടായ ആൾക്കൂട്ട ദുരന്തത്തിന് പിന്നാലെ ടിവികെ അധ്യക്ഷൻ വിജയ് ഉടൻ സ്ഥലം സന്ദർശിക്കാൻ തയ്യാറെടുക്കുകയാണ്. ദുരന്തത്തെ തുടർന്ന് പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 20 അംഗ പ്രത്യേക സംഘത്തെ വിജയ് നിയോഗിച്ചിട്ടുണ്ട്. ദുരന്തം നേരിട്ടവർക്കുള്ള സഹായ പ്രവർത്തനങ്ങളും ഈ സംഘം മേൽനോട്ടം വഹിക്കും.
ബുസി ആനന്ദ് ഉൾപ്പെടെ മുൻനിര നേതാക്കൾ ഒളിവിലായ സാഹചര്യത്തിലാണ് പുതിയ സംഘത്തെ സജീവമാക്കിയത്. കരൂരിൽ മുന്നൊരുക്കങ്ങൾ നടത്താൻ പാര്‍ട്ടി നേതാക്കൾക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തു. അതേസമയം, കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച രണ്ട് ഹർജികൾ കോടതി തള്ളി. ദേശീയ മക്കൾ ശക്തി കക്ഷിയും, ബിജെപി അഭിഭാഷകനും സമർപ്പിച്ച ഹർജികളാണ് തള്ളിയത്. ഹർജിക്കാരന് വ്യക്തിപരമായി നഷ്ടം സംഭവിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. തമിഴ്നാട് സർക്കാർ സിബിഐ അന്വേഷണത്തെ എതിർത്തിരുന്നു.
ടിവികെ നേതാവ് ആധവ് അർജുന് നൽകിയ ഹർജി ഇന്ന് പരിഗണിച്ചില്ല. ടിവികെ അഭിഭാഷകർ ഹാജരായത് മുൻകൂർ ജാമ്യാപേക്ഷക്കായി മാത്രമായിരുന്നു. ടിവികെ നാമക്കൽ ജില്ലാ സെക്രട്ടറിയുടെ മുൻകൂർ ജാമ്യാപേക്ഷയും കോടതി തള്ളി. പൊതുമുതൽ നശിപ്പിച്ച കേസിലാണ് നടപടി.ദുരന്തം നേരിട്ടവർക്കുള്ള ധനസഹായം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട ഹർജിയിൽ സംസ്ഥാന സർക്കാരിന് കോടതി നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നും കോടതി അറിയിച്ചു. അന്വേഷണം ഇപ്പോഴും പ്രാരംഭഘട്ടത്തിലാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.






