കൊച്ചി: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരിച്ച് എൽഡിഎഫ് മുൻ കൺവീനർ ഇ പി ജയരാജൻ.“ഒരു വ്യക്തിയുടെയും വിശ്വാസത്തെയോ ആചാരത്തെയോ തകർക്കാൻ സർക്കാർ അനുവദിക്കില്ല. എങ്കിലും, കുറ്റവാളികളെ രക്ഷപ്പെടുത്താൻ സർക്കാർ അനുവദിക്കില്ല. സത്യം കണ്ടെത്തി, കുറ്റവാളികളെ ശിക്ഷിക്കണം. ഇതാണ് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു”
അയ്യപ്പ സംഗമം സർക്കാർ സൽപ്പേരിന് കാരണമായി, വിവാദങ്ങൾ അയ്യപ്പ സംഗമത്തിന് ശേഷമാണ് ഉയർന്നതെന്നും, അന്വേഷണം കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുമെന്നും പറഞ്ഞു.
അതേസമയം, ശബരിമല സ്വർണ്ണപ്പാളി വിവാദം നിയമസഭയിലും പ്രതിപക്ഷം ശക്തമായ ആയുധമാക്കി. സഭ തുടങ്ങുന്നതിനോടെയാണ് പ്രതിപക്ഷം ബാനറുകളുമായി എത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ശബരിമലയിലെ സ്വർണ്ണ മോഷണത്തിന് ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു. ചോദ്യോത്തര വേള തുടങ്ങിയപ്പോള്‍ സർക്കാരിന്റെ സമ്മതം ഇല്ലാത്തതിനെതിരെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. ബഹളത്തിനിടെ സ്പീക്കറിന്റെ ഇരിപ്പിടം മറച്ചു ബാനർ കെട്ടി പ്രതിഷേധം നടത്തുകയും, ഭരണപക്ഷവും എഴുന്നേറ്റു ബഹളം വെക്കുകയും ചെയ്തു. പ്രഹസനം കനത്തതോടെ ചോദ്യോത്തര വേള താൽക്കാലികമായി റദ്ദാക്കി.
ദേവസ്വം വിജിലൻസി റിപ്പോർട്ട് പ്രകാരം, ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണം പാളികളിൽ വൻ കുറവ് കണ്ടെത്തിയിട്ടുണ്ട്. 2019-ൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറുമ്പോൾ പാളികളിൽ ഒന്നര കിലോ സ്വർണ്ണമുണ്ടായിരുന്നെങ്കിലും, തിരിച്ചെത്തിച്ചപ്പോൾ 394 ഗ്രാം മാത്രമാണുണ്ടായിരുന്നത്. റിപ്പോർട്ടിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ സംശയനിഴലിൽ നിർത്തപ്പെട്ടിരിക്കുന്നതായി സൂചിപ്പിച്ചു.




