മോഹാലി: കേസുകൾ ഒത്തുതീർക്കാൻ എട്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റു ചെയ്തു. പഞ്ചാപ് റോപ്പർ റേഞ്ച് ഡിഐജി ഹർചരൺ സിംഗ് ഭുള്ളറും ഇടനിലക്കാരനുമാണ് മൊഹാലിയിലെ സിബിഐ ഓഫിസിൽ നിന്നു പിടിയിലായത്. ഫത്തേഗഢ് സാഹിബ് ജില്ലയിലെ ഇരുമ്പ് വ്യാപാരി പരാതി നൽകിയതിനെത്തുടർന്നാണ് നടപടി.
അറസ്റ്റിനൊപ്പം സിബിഐ സംഘം നടത്തിയ സ്ഥലപരിശോധനയിൽ അഞ്ച് കോടി രൂപ പണം, 1.5 കിലോ സ്വർണ്ണാഭരണങ്ങൾ, 22 ആഡംബര വാച്ചുകൾ, ഓഡി, മെഴ്‌സിഡസ് കാറുകളുടെ താക്കോലുകൾ, ലോക്കർ താക്കോലുകൾ, 40 ലിറ്റർ ഇറക്കുമതി ചെയ്ത മദ്യക്കുപ്പികൾ, പിസ്റ്റൾ, റിവോൾവർ, ഡബിൾ ബാരൽ തോക്ക് എന്നിവ പിടിച്ചെടുത്തു. പഞ്ചാബിലെ സ്ഥാവര സ്വത്തുക്കളും സ്വത്ത് രേഖകളും സിബിഐ സംഘം പിടിച്ചെടുത്തതായി റിപ്പോർട്ടിൽ പറയുന്നു.
ഇടനിലക്കാരനിൽ നിന്ന് 21 ലക്ഷം രൂപയും ഏജൻസി പിടിച്ചെടുത്തതായി സിബിഐ വ്യക്തമാക്കി. രണ്ട് പ്രതികളെയും വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. പരിശോധനയും അന്വേഷണം തുടരുമെന്ന് അറിയിച്ചു. ഡൽഹി, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ നിന്നുള്ള സിബിഐ സംഘങ്ങൾ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്
2009 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഭുള്ളർ, മൊഹാലിയിലെ എസ്എസ്പിയായും പട്യാല റേഞ്ചിലെ ഡിഐജിയായി സേവനമനുഷ്ഠിച്ചിരുന്നു. 2024 നവംബർ 27ന് റോപ്പർ റേഞ്ചിലേക്ക് നിയമിതനായി. മയക്കുമരുന്ന് കള്ളക്കടത്ത് കേസിൽ അറസ്റ്റിലായ മുതിർന്ന അകാലിദൾ നേതാവ് ബിക്രം സിംഗ് മജീതിയയെ ചോദ്യം ചെയ്ത എസ്ഐടിയുടെയും തലവനായ ഭുള്ളറാണ്.
സിബിഐ പ്രസ്താവന പ്രകാരം, പരാതിക്കാരനെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ ഒത്തുതീർക്കുന്നതിനും മറ്റ് നടപടികൾ ഒഴിവാക്കുന്നതിനും ഐപിഎസ് ഉദ്യോഗസ്ഥനും കൂട്ടാളിയും ഇടനിലക്കാരൻ മുഖേന എട്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് ആരോപിക്കുന്നു.






