തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് നദികളിൽ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാന ജലസേചന വകുപ്പ് പ്രളയസാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദി, പത്തനംതിട്ടയിലെ അച്ചൻകോവിൽ എന്നീ നദികളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. യാതൊരു സാഹചര്യത്തിലും നദികളിൽ ഇറങ്ങുകയോ, നദി മുറിച്ച് കടക്കുകയോ പാടില്ല. പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് താമസം മാറ്റുന്നതിനും നിർദേശങ്ങൾ പാലിക്കണമെന്നും സർക്കാർ ഏജൻസികൾ അറിയിച്ചു.
കാലാവസ്ഥാ കേന്ദ്രം അറിയിപ്പു പ്രകാരം, സംസ്ഥാനത്ത് മഴ ഞായറാഴ്ചയോടെ രൂക്ഷമാകാനുള്ള സാധ്യതയുണ്ട്. ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട പുതിയ ന്യൂനമർദ്ദം പിന്നീട് അതിതീവ്ര ന്യൂനമർദ്ദമായി മാറി, പിന്നീട് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.




