ചെന്നൈ: കരൂരിൽ ടി.വി.കെ റാലിക്കിടെ സംഭവിച്ച അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ നാളെ നേരിട്ട് സന്ദർശിക്കാനൊരുങ്ങി നടനും പാർട്ടി അധ്യക്ഷനുമായ വിജയ്. കരൂരിൽ നിന്ന് കുടുംബാംഗങ്ങളെ മഹാബലിപുരത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. നഗരത്തിന് സമീപമുള്ള ഒരു സ്വകാര്യ റിസോർട്ടിൽ 50 മുറികൾ പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്.
അടച്ച മുറികളിൽ വെച്ച് കൂടിക്കാഴ്ച നടത്തുകയും വിജയ് കുടുംബാംഗങ്ങളെ നേരിട്ട് അനുശോചിക്കുകയും അവരുടെ അനുഭവങ്ങൾ കേൾക്കുകയും ചെയ്യും. ദുരന്തത്തിന് ശേഷം ആദ്യമായാണ് വിജയ് നേരിട്ടുവരുന്നത്. അതേസമയം, അടുത്ത ദിവസം ആചാരപരമായ ചടങ്ങുകൾ ഉള്ളതിനാൽ എല്ലാ കുടുംബങ്ങളും ചെന്നൈയിലേക്കുള്ള യാത്രക്ക് തയ്യാറായിട്ടില്ല .
ഇതിനിടെ, കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് സിബിഐ കോടതിയിൽ സമർപ്പിച്ച എഫ്.ഐ.ആർ പകർപ്പ് ടിവികെയ്ക്ക് കൈമാറി. സിബിഐ കേസിന്റെ വിശദാംശങ്ങൾ അടങ്ങിയ എഫ്.ഐ.ആർ മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിരുന്നു. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ അടക്കമുള്ളവർ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്നാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്.









